Part -21

 അവന് ചെറുപ്പം മുതലേ ക്രിക്കറ്റ് കളിയോട് അടങ്ങാത്ത മോഹമായിരുന്നു.  പക്ഷേ, അവന്റെ അച്ഛന്‍ അതിന് സമ്മതിച്ചിരുന്നില്ല.  പേടിച്ചും ഒളിച്ചുമാണ് അവന്‍ ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്നത്.  അവന്റെ അച്ഛന്‍ ചെറിയൊരു കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.  തന്റെ മകനെ ഒരു പട്ടാളക്കാരനാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.  അടുത്തുള്ള ഒരാശുപത്രിയിലെ നേഴ്‌സായിരുന്നു അവന്റെ അമ്മ.  മകന്റെ ആഗ്രഹത്തിന് അച്ഛന്‍ അറിയാതെ കൂട്ട് നിന്നത് അമ്മയായിരുന്നു.  നാട്ടില്‍ ഒരു പഴയ ക്രിക്കറ്റ് കളിക്കാരനുണ്ടായിരുന്നു.  പോലീസില്‍ നിന്നും പിരിഞ്ഞ അദ്ദേഹം 'ക്രിക്കറ്റ് ബംഗ്ലാവ് ' എന്നൊരു സ്ഥാപനം നടത്തിയിരുന്നു.  പാവപ്പെട്ട കുട്ടികളെ ക്രിക്കറ്റ് പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.  അവന്‍ ആ സ്ഥാപനത്തില്‍ കയറിപ്പറ്റി.  പടിപടിയായി മിന്നുന്നപ്രകടനങ്ങളോടെ ഉയര്‍ന്നു.  പക്ഷേ ഒരു ആക്‌സിഡന്റില്‍ അവന്റെ അമ്മ മരിച്ചത്, ആ കുടുംബത്തേയും അവന്റെ ക്രിക്കറ്റ് മോഹങ്ങളേയും അപ്പാടെ തച്ചുടച്ചു.  അവന്റെ ഉള്ളിലെ ക്രിക്കറ്റ് മോഹം അതോടെ കെട്ടുപോയി.  ദാരിദ്ര്യവും കഷ്ടപ്പാടുകളുമായിരുന്നു പിന്നെയാ കുടുംബത്തെ കാത്തിരുന്നത്.  ഒരു ദൈവനിയോഗം പോലെ അവന്റെ മൂത്തപെങ്ങള്‍ അമ്മയുടെ സ്ഥാനം ഏറ്റെടുത്തു.  അതേ ഹോസ്പിറ്റലില്‍ ഒരു ജോലി തരപ്പെടുത്തി.  പതിയെ പതിയെ ആ കുടുംബം ദാരിദ്ര്യത്തില്‍ നിന്നും കരകയറി.  തന്റെ അനിയന്റെ ക്രിക്കറ്റ് മോഹത്തിന് അവള്‍ വീണ്ടും തിരികൊളുത്തി.  ഇന്ത്യന്‍ ടീമിലെത്തണം, ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം.  ഓരോ ശ്വാസത്തിലും അതായിരുന്നു അവന്റെ സ്വപ്നം, ആ സ്വപ്‌നത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ചു. ഒടുവില്‍ അവന്റെ ആഗ്രഹത്തിന് കാലം പച്ചക്കൊടി കാട്ടി.  അവന്‍ ഇന്ത്യന്‍ ടീമിലെത്തി,  ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും കാലം അവന് വേണ്ടി സവിശേഷമായൊരു റെക്കോര്‍ഡ് കാത്തുവെച്ചിരുന്നു.  ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ചറി നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ്! ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത അപൂര്‍വ്വ റെക്കോര്‍ഡ്!! ഇത് രവീന്ദ്ര ജഡേജയുടെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ കഥ...

കാലം എപ്പോഴും അങ്ങിനെയാണ്, എത്ര പ്രതിസന്ധികള്‍ വന്നാലും, എത്ര കൊടുങ്കാറ്റ് വന്നാലും അടിപതറാതെ, ഉലയാതെ, ലക്ഷ്യത്തിലേക്കുള്ള ഏകാഗ്രമായ യാത്ര നടത്തുന്നവര്‍ക്ക് കാലം ഒരു അത്ഭുതം ഒളിപ്പിച്ചുവെച്ചിരിക്കും. നമ്മള്‍ ആഗ്രഹിച്ച ഒരു സ്‌നേഹസമ്മാനം.  - ശുഭദിനം 

0 comments:

Post a Comment