Part - 91

പാട്രിക് ജോണിന്റെയും പട്രീഷ്യ ഹ്യൂസിന്റേയും മകനായി 1988 ലാണ് പാട്രിക് ഹെന്‍ട്രി ഹ്യൂസ് ജനിച്ചത്.  വളരെ പ്രതീക്ഷയോടെ ആദ്യ കണ്‍മണിയെ കാണാന്‍ എത്തിയ ജോണിനെ കുഞ്ഞിനെ കണ്ട് വിശ്വസിക്കാനായില്ല.  കാഴ്ചശക്തിയില്ല എന്നതിനപ്പുറം കണ്‍പോളകള്‍ തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു ആ കുഞ്ഞ്.  കൈകാലുകള്‍ക്ക് വൈകല്യം,. ഭാവിയില്‍ നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്തവിധം നട്ടെല്ലിന് ബലമില്ലായ്മ, ഇതൊന്നും കൂടാതെ കുഞ്ഞിന് മാനസിക വൈകല്യമുണ്ടോ എന്നും ഡോക്ടര്‍മാര്‍ സംശയിച്ചു.  വേദനയോടെ ആ മാതാപിതാക്കള്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു.  അവരുടെ സ്വപ്‌നങ്ങളില്‍ പോലും ഇല്ലാത്തവിധം വൈകല്യാവസ്ഥയിലുള്ള ആ കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്നുപോലും അവര്‍ക്ക് അറിയില്ലായിരുന്നു.  കണ്‍പോളകള്‍ തുറക്കാനും ശരീരം നേരെ നിര്‍ത്താനുമായി 7 മാസത്തിനുള്ളില്‍ 6 ശസ്ത്രക്രിയകള്‍.  തളര്‍ന്നുകിടക്കുമ്പോഴും അവന്‍ ശബ്ദങ്ങളോട് പ്രതികരിച്ചു.  ആറാം മാസം മുതല്‍ സംസാരിച്ചു തുടങ്ങി.  തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ മറ്റുള്ളവരെ അതിശയിപ്പിക്കുന്ന വിധത്തില്‍ പാട്രിക് പഠിച്ചെടുത്തു.  ഒരു ദിവസം കുഞ്ഞ് പാട്രിക് നിര്‍ത്താതെ കരയാന്‍ തുടങ്ങി.  കരച്ചില്‍ മാറ്റാനുള്ള തത്രപ്പാടില്‍ ജോണിന്റെ കൈതട്ടി ഒരു പുസ്തകം പിയാനോയില്‍ വീണു.  അതില്‍ നിന്നും വീണ ശബ്ദം അവന്റെ കരച്ചില്‍ നിര്‍ത്തി.  ആ സംഭവം അവന്റെ ജീവിതത്തിലെ ആദ്യവഴിത്തിരിവായിരുന്നു.  പാട്രിക്കിന്റെ കുഞ്ഞു കൈകള്‍ ജോണ്‍ പിയാനയോട് ചേര്‍ത്തു വെച്ചു.  കാലുകള്‍കൊണ്ട് പിച്ചവെക്കേണ്ട പ്രായത്തില്‍ കൈകള്‍കൊണ്ട് പാട്രിക് പിയാനോയില്‍ പിച്ചവെച്ചു.  പാട്രിക്കിന്റെ കൈകള്‍ പിയാനോയില്‍ അത്ഭുതങ്ങള്‍ കാണിച്ചു.  ഒരു പിറന്നാള്‍ ദിവസം പാട്രിക്കിന് ജോണ്‍ ഒരു ട്രംപെറ്റ് സമ്മാനിച്ചു.  ആ സമ്മാനവും അവന്‍ തന്റെ ജീവിതത്തോട് ചേര്‍ത്തു.  ഇരുട്ടുമൂടിയ അവന്റെ ജീവിതത്തില്‍ സംഗീതമായിരുന്നു വെളിച്ചം.  ആ വെളിച്ചത്തിലൂടെ അവന്‍ ലോകത്തെ അറിഞ്ഞു.  യൂണിവേഴ്‌സിറ്റി പഠനകാലത്ത് മാര്‍ച്ച്‌ഫാസ്റ്റിന് ട്രംപെറ്റ് വായിക്കാന്‍ പാട്രിക്കിനെ ജോണ്‍ വീല്‍ചെയറില്‍ കൊണ്ടുപോയി.  അന്ന് ലോകം മുഴുവന്‍ ആ പിതാവിനേയും മകനേയും അവന്റെ വാദനത്തേയും കണ്ടു.  പിന്നീട് പല വേദികളും പാട്രിക്കിനായി തുറന്നു.  എല്ലാവരും എല്ലാ കഴിവുകളാലും ജനിക്കുന്നില്ല.  എന്നാല്‍ നമ്മിലെ കഴിവുകള്‍ കണ്ടെത്തി അതിലൂടെ ലോകത്തെ സധൈര്യം നേരിടുന്നവരാണ് ജീവിതവിജയം നേടുന്നത്.  നമ്മില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരുവാനുള്ള ആത്മവിശ്വാസം നമുക്ക് നേടാനാകട്ടെ - ശുഭദിനം.

0 comments:

Post a Comment