Part - 94

രാജ്യത്തെ ഏറ്റവും ധൈര്യശാലിയെ കണ്ടെത്താനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയത് മൂന്ന് പേരാണ്.  ഇരുട്ടറയില്‍ കയറി അവിടെ ഒളിപ്പിച്ചിട്ടുളള സ്വര്‍ണ്ണനാണയങ്ങള്‍ കരസ്ഥമാക്കുക എന്നതാണ് മത്സരം.  ആദ്യത്തെയാള്‍ ആദ്യ ചുവടു വെച്ചപ്പോള്‍തന്നെ ശക്തമായ കാറ്റുവീശാന്‍ തുടങ്ങി.  ഭയന്നുവിറച്ചു മുന്നോട്ട് നീങ്ങുന്നതിനിടെ മിന്നലുമെത്തി.  അയാള്‍ പേടിച്ചു താഴെ വീണു.  ഇതു കണ്ടു ഞെട്ടിയ രണ്ടാമന്‍ പതുക്കെ മുന്നോട്ട് നീങ്ങി.  കൊടുങ്കാറ്റും മിന്നലും വീണ്ടുമെത്തി.  കുറച്ച് ചുവടുകള്‍ കൂടി വെച്ച് അയാളും വീണു.  മൂന്നാമന്‍ ആദ്യ ചുവടു വെച്ചപ്പോള്‍ തന്നെ സ്വയം പറഞ്ഞു - നിലവില്‍ ഞാന്‍ സുരക്ഷിതനാണ്. ഇനിയും ഞാന്‍ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും.  കനത്ത മഴയും കാറ്റും മിന്നലും വന്നു.  അയാള്‍ അതേ കാര്യങ്ങള്‍ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു.  മുന്‍പ് പോയവര്‍ വീണുകിടന്ന സ്ഥലത്തും അയാള്‍ പതറിയില്ല.  എല്ലാവരേയും അത്ഭുതപ്പെടുത്തി നാണയങ്ങളെടുത്ത് അയാള്‍ തിരിച്ചെത്തി.  കാറ്റും മഴയും നിലച്ചു.  അപ്പോള്‍ രാജാവ് ചോദിച്ചു - ഇപ്പോള്‍ എന്ത് തോന്നുന്നു?   അയാള്‍ പറഞ്ഞു: നിലവില്‍ ഞാന്‍ സുരക്ഷിതനാണ്. ഇനിയും പ്രതിസന്ധികളില്‍ ഞാന്‍ അതിജീവിക്കുക തന്നെ ചെയ്യും!   ഭയത്തില്‍ തുടങ്ങുന്നതെല്ലാം പാതിവഴിയിലും നിശ്ചയദാര്‍ഢ്യത്തില്‍ തുടങ്ങുന്നതെല്ലാം ലക്ഷ്യം കണ്ടും അവസാനിക്കും.  പതിയിരിക്കുന്ന അപകടത്തിന്റെ വലുപ്പമല്ല, ഓരോ അപായത്തേയും മറികടക്കാനുള്ള മുന്നൊരുക്കവും മനോധൈര്യവുമാണ് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നമ്മെ സഹായിക്കുന്നത്. നമുക്ക് മുന്‍പേ പോയവര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചില്ല എന്നതിന് അര്‍ത്ഥം ആ ലക്ഷ്യം ആര്‍ക്കും പൂര്‍ത്തീകരിക്കാനാകില്ല എന്നല്ല.  ആര്‍ക്കും കഴിയില്ല എന്ന് കരുതിയിരുന്നവയൊക്കെ ആരെങ്കിലുമൊക്കെ വെട്ടിപ്പിടിച്ചിട്ടുണ്ട്.  ചരിത്രം നമ്മെ പഠിപ്പിക്കുന്നതും അതാണ്.  തളര്‍ന്നു കിടക്കുമ്പോഴും ഒരടി കൂടി മുന്നോട്ട് വെയ്ക്കാനുള്ള കരുത്ത് നാം അവശേഷിപ്പിക്കണം. എന്തുകൊണ്ടെന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്തവനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല - ശുഭദിനം

0 comments:

Post a Comment