ഭാഗം-3

ആ ബസ്സ് ഒരു ദീര്‍ഘദൂരയാത്രയിലാണ്.  രാത്രി ഏറെ വൈകി. യാത്രയുടെ പാതി വഴി പിന്നിട്ടു. എല്ലാസീറ്റിലും ആളുണ്ട്.  പക്ഷേ, ആരോ ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ല.  സംശയം തോന്നിയവരോടെല്ലാം കണ്ടക്ടര്‍ ചോദിച്ചു.  എത്രയായിട്ടും ആളെ കണ്ടുപിടക്കാനായില്ല.  അവസാനം ബസ്സ് റോഡരുകില്‍ നിര്‍ത്തിയിട്ടു.  ഓരോരുത്തരോടായി ടിക്കറ്റ് കാണിക്കാന്‍ പറഞ്ഞു.  എല്ലാവരും ടിക്കറ്റ് കയ്യിലെടുത്തു.  കണ്ടക്ടര്‍ അത് നോക്കി ഉറപ്പ് വരുത്തി.  ഒരാള്‍ മാത്രം നല്ല ഉറക്കത്തിലാണ്.  കണ്ടക്ടര്‍ അയാളെ തട്ടിവിളിച്ച് ടിക്കറ്റ് ചോദിച്ചു.  അയാള്‍ ടിക്കറ്റ് എടുത്തിട്ടില്ല.  വലിയൊരു കുറ്റവാളിയെപ്പോലെ യാത്രക്കാരെല്ലാം അയാളെ നോക്കി.  കണ്ടക്ടര്‍ അയാളെ ശകാരിക്കുന്നതു കേള്‍ക്കാന്‍ എല്ലാവരും കാത് കൂര്‍പ്പിച്ചു.  അവര്‍ക്കൊന്നും കേള്‍ക്കാനായില്ല.  പരിഭ്രമത്തോടെ നില്‍ക്കുന്ന ആ മനുഷ്യനെ കണ്ടക്ടര്‍ ആശ്വസിപ്പിച്ചു. 'സാരമില്ല, നിങ്ങള്‍ ഉറങ്ങിപ്പോയതുകൊണ്ടല്ലേ, നമ്മളൊക്കെ മനുഷ്യരല്ലേ, നിങ്ങളെങ്ങോട്ടാ? ടിക്കറ്റെടുത്തിട്ട് ഉറങ്ങിക്കോളൂ'.  അപ്പോള്‍ ആ പാവം മനുഷ്യന്റെ ഉള്ളില്‍ ഒരു കര്‍ക്കിടക്കാലം ഒന്നിച്ചുപെയ്തപോലെ ആശ്വാസത്തിന്റെ തണുപ്പ് പരന്നു.  മറന്ന് പോയതിനെല്ലാം നമുക്ക് ഓരോ കാരങ്ങള്‍ ഉണ്ടായിരുന്നില്ലേ.... അതുപോലൊരു കാരണം എല്ലാമനുഷ്യര്‍ക്കും കാണുമെന്ന തിരിച്ചറിവ് എത്രയോ മഹത്തരമാണ്.  നമ്മെ കരയിപ്പിച്ചവരോട് പൊറുക്കുമ്പോള്‍ പോയകാലത്തിന് ഒന്നും സംഭവിക്കുന്നില്ല.  പക്ഷെ, ഇനിയുള്ള കാലം, വലിയൊരു ഭാരം മനസ്സില്‍ നിന്നൊഴിയുന്നത് അനുഭവിച്ചറിയാം. 

പൊറുത്തുകൊടുക്കലാണ് ആരോടും ചെയ്യാവുന്ന ഏറ്റവും നല്ല പ്രതികാരം.  പറയാന്‍ മറുപടിയൊന്നുമില്ലാതെ അവരുടെ കണ്ണ് നിറയുന്നത് നമുക്ക് കാണാം.  - ശുഭദിനം   

0 comments:

Post a Comment