Part -19

ഒരുപാട് പഴക്കമുള്ള സര്‍ക്കാര്‍ ആശുപത്രിയായിരുന്നു അത്.  അവിടെ കിടക്കുന്ന രണ്ടുപേര്‍. കാന്‍സറിന്റെ അവസാന സ്റ്റേജില്‍ എത്തിനില്‍ക്കുന്ന ഒരാളും, നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ മറ്റൊരാളും.   കഠിനമായ വേദനയിലാണ് ഇരുവരും. നട്ടെല്ലിന് പരിക്കേറ്റ ആ ചെറുപ്പക്കാരന്‍ ഒന്നനങ്ങാന്‍ പോലുമാകാതെ നിലവിളിക്കും.  അപ്പോഴെല്ലാം കാന്‍സര്‍ രോഗിയായ യുവാവ് അയാളെ ആശ്വസിപ്പിക്കും.  ജനാലയ്ക്കരികിലായിരുന്നു യുവാവ് കിടന്നിരുന്നത്.  പുറത്തെകാഴ്ചകളെല്ലാം അയാള്‍ കൂട്ടുകാരന് പറഞ്ഞുകേള്‍പ്പിക്കും.  കഥപോലെ പുറത്തെകാഴ്ചകള്‍ കുട്ടുകാരന്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ നട്ടെല്ലിന്റെ വേദന മറന്ന് അയാള്‍ ചിരിക്കും. ഏറ്റവും ഹൃദ്യമായി കഥ പറഞ്ഞ ആ രാത്രിയില്‍ കാന്‍സര്‍ രോഗിയായ  യുവാവ് മരിച്ചു. അപ്പോഴേക്കും അവര്‍ ഉറ്റചങ്ങാതിമാരായി മാറിയിരുന്നു.  അയാളുടെ വിയോഗം കൂട്ടുകാരനെ വല്ലാതെ ഉലച്ചു.  അന്ന് നേഴ്‌സിനോട് അയാള്‍ ഒരു ആവശ്യം ഉന്നയിച്ചു.  തന്റെ കൂട്ടുകാരന്‍ കിടന്ന കട്ടിലില്‍ തന്നെ കിടത്തണം.  നേഴ്‌സ് അയാളെ ജനാലയ്ക്കരികിലുള്ള കട്ടിലിലേക്ക് മാറ്റി.  ചങ്ങാതിയുടെ ഓര്‍മ്മയില്‍ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു.  ഒന്ന് എഴുന്നേറ്റിരിക്കാറായാപ്പോള്‍ ചങ്ങാതി പറഞ്ഞു തന്ന കാഴ്ചകള്‍ കാണാന്‍ അയാള്‍ ഒന്ന് എത്തിനോക്കി.  വലിയൊരു മതിലല്ലാതെ അവിടെ ഒന്നുമുണ്ടായിരുന്നില്ല.  ആ മതില്‍ പുതിയതായി കെട്ടിയതാണോ എന്ന് നേഴ്‌സ് വന്നപ്പോള്‍ അയാള്‍ അന്വേഷിച്ചു.  ഈ ആശുപത്രിയോളം പഴക്കം ആ മതിലിനുമുണ്ടെന്ന് നേഴ്‌സ് പറഞ്ഞു.  അപ്പോള്‍ തന്റെ ചങ്ങാതി പറഞ്ഞു തന്ന കാഴ്ചകളോ ? അതിന് നേഴ്‌സ് പറഞ്ഞ മറുപടിയില്‍ അയാള്‍ വീണ്ടും അമ്പരന്നു.  'അതിന് നിങ്ങളുടെ ചങ്ങാതിയ്ക്ക് ഇവിടെയെന്നല്ല, എവിടത്തെയും കാഴ്ചകള്‍ കാണാന്‍ ആവില്ലല്ലോ... അയാളുടെ കണ്ണിന് കാഴ്ചയുണ്ടായിരുന്നില്ല.  പക്ഷേ നിങ്ങള്‍ ഭാഗ്യവാനാണ്, വേദനകൊണ്ട് കരയാറുള്ള  നിങ്ങളെ സന്തോഷിപ്പിക്കാനായി സ്വന്തം ഭാവനയില്‍ അയാളുണ്ടാക്കിയ കഥകളായിരിക്കും അതെല്ലാം'. 

നല്ല സൗഹൃദങ്ങളുടെ നിയോഗമെന്താണെന്നോ... ചങ്ങാതിയുടെ കണ്ണ് നനയാന്‍ തുടങ്ങുമ്പോഴൊക്കെയും ചിരിപ്പിക്കുക. ചിരിപ്പിക്കാന്‍ മാത്രമല്ല, തോളില്‍ കിടന്ന് കരയാനും അനുവദിക്കുക.  കടവിലൊരാള്‍ കൈനീട്ടി നില്‍പ്പുണ്ടെങ്കില്‍ ഏത് പുഴയും അനായാസേന നീന്തിക്കയറും നമ്മള്‍.. നല്ല സൗഹൃദങ്ങള്‍ അങ്ങനെയൊരു ധൈര്യമാണ്.. - ശുഭദിനം 

0 comments:

Post a Comment