Part 23

പുതിയ ഒരു ആശയമോ വസ്തുതകളോ എന്തുമാകട്ടെ, കേള്‍ക്കുമ്പോള്‍ തന്നെ അതിനെ തള്ളിക്കളയുക എന്ന രീതി മനുഷ്യസഹജമായ ഒന്നാണ്.  ആ സ്വഭാവത്തിന് കാലങ്ങളോ ദേശങ്ങളോ എന്ന വ്യത്യാസമില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം.  നമ്മുടെ ചിന്തകളെ ഗണിതശാസ്ത്ര രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമോ? കേള്‍ക്കുമ്പോള്‍ തന്നെ 'വിഢിത്തം' എന്നല്ലേ നാവിന്‍ തുമ്പില്‍ വന്നത്.  ബ്രിട്ടണ്‍ ഗണിതശാസ്ത്രജ്ഞനായ ജോര്‍ജ് ബൂള്‍ ഈ ആശയം അവതരിപ്പിച്ചപ്പോള്‍ ഇതുതന്നെയായിരുന്നു സ്ഥിതി.  വിഢിത്തം എന്ന് പറഞ്ഞ് അവര്‍ ഈ ആശയത്തെ തള്ളിക്കളഞ്ഞു.  പക്ഷേ, കംപ്യൂട്ടര്‍ രംഗത്തെ കുതിച്ച് ചാട്ടത്തിന് കാരണമായത് ജോര്‍ജ് ബൂളിന്റെ 'ബൂളിയന്‍ ആള്‍ജിബ്ര' എന്ന ഗണിതരീതിയാണ് എന്നതാണ് അത്ഭുതകരം.  ഇംഗ്ലണ്ടിലെ ഒരു ചെരുപ്പുകുത്തിയുടെ മകനായാണ് ജോര്‍ജ് ബൂളിന്റെ ജനനം.  പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ബൂള്‍ പുസ്തകങ്ങള്‍ സ്വയം വായിച്ചുപഠിച്ചാണ് തന്റെ ഗണിതസിദ്ധാന്തങ്ങള്‍ കണ്ടെത്തിയിരുന്നത്.  ഡബ്ലിന്‍, ഓക്‌സ്ഫോഡ് യൂണിവേഴ്‌സിറ്റികള്‍ ബൂളിന് ഹോണററി ബിരുദം നല്‍കിയിട്ടുണ്ട്.  റോയല്‍ സൊസൈറ്റി ഫെല്ലോ ആയി ബൂളിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.  ബൂളിനെപോലെയുള്ള 'വിഢികള്‍' ആണ് പിന്നീട് ആധുനിക ലോകത്തേ ഇത്രയും 'ബുദ്ധി' യുള്ളതാക്കിയത്.  അംഗീകരിക്കപ്പെടുക എന്നതിലല്ല, അവതരിപ്പിക്കപ്പെടുക എന്നതാണ് പ്രധാനം.  തെറ്റും ശരിയുമെല്ലാം പിന്നീട്.  ഒരു ആശയാവതരണം നടക്കാതെ വരുമ്പോള്‍ നമ്മള്‍, നമ്മുടെ രണ്ട് സാധ്യതകളെ നശിപ്പിക്കുന്നു.  ഒന്ന് - അവതരിപ്പിക്കാനുള്ള സാധ്യത, രണ്ട് അതിന്റെ 'ഔട്ട് പുട്ട്' എന്ന സാധ്യത.  മാങ്ങയുള്ള കൊമ്പിലേ കല്ലെറിയുകയുള്ളൂ എന്ന പഴമൊഴി പോല, നമുക്ക് മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഒരാശയമോ, വസ്തുതകളോ ഉണ്ടെന്നിരിക്കട്ടെ, അവ ധൈര്യപൂര്‍വ്വം അവതരിപ്പിക്കുക.  അവസരങ്ങള്‍ വിനിയോഗിക്കപ്പെടട്ടെ - ശുഭദിനം.

0 comments:

Post a Comment