Part 24

1800 കളുടെ അവസാന കാലം.  ന്യൂയോര്‍ക്കിലെ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു ജോണ്‍ ജേക്കബ് ബൗഷ് എന്ന കണ്ണടനിര്‍മ്മാതാവ്. തികച്ചും യാദൃശ്ചികമായാണ് നിലത്തുകിടന്ന ഒരു റബ്ബര്‍ കഷ്ണം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്.  എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതി ആ റബ്ബര്‍ കഷ്ണം അദ്ദേഹം കയ്യിലെടുത്തു.  അക്കാലത്ത് മാന്‍കൊമ്പോ, ആമത്തോടോ, സ്വര്‍ണ്ണമോ ഉപയോഗിച്ചാണ് കണ്ണടയുടെ ഫ്രെയിം നിര്‍മ്മിച്ചിരുന്നത്.  അതുകൊണ്ടുതന്നെ ഇത് സാധാരണക്കാര്‍ക്ക് ഇത് അപ്രാപ്യമായിരുന്നു. ജേക്കബ് ബൗഷ് ഒരു പരീക്ഷണം നടത്തി.  കണ്ണടയ്ക്ക് റബ്ബര്‍ മുറിച്ച് ഫ്രെയിം ഉണ്ടാക്കി.  ഇത് വിജയിച്ചു. വിലകുറച്ച് കണ്ണടകള്‍ വിപണയിലെത്തിക്കാന്‍ അദ്ദേഹത്തിനായി.  പിന്നീട് ജോണ്‍  ജേക്കബ് തന്റെ ചങ്ങാതി ഹെന്‍ട്രിയുമായി ചേര്‍ന്ന് ഒരു കമ്പനി ആരംഭിച്ചു.  കണ്ണടനിര്‍മ്മാണമാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെങ്കിലും പിന്നീട് മൈസ്‌ക്രോസ്‌കോപ്പ്, ദൂരദര്‍ശിനി, ക്യാമറയിലേക്ക് ആവശ്യമായ ലെന്‍സുകള്‍, പ്രോജക്ട് ലെന്‍സുകള്‍ തുടങ്ങിയവയെല്ലാം നിര്‍മ്മിച്ച് നല്‍കാന്‍ തുടങ്ങി.  ഇവരുടെ  കമ്പനി ലെന്‍സ് നിര്‍മ്മാണത്തില്‍ പ്രസിദ്ധിനേടി.  ആയിടക്കാണ് അമേരിക്കന്‍ വായുസേനയിലെ ജീവനക്കാര്‍ക്ക് വിമാനം പറപ്പിക്കുമ്പോള്‍ സൂര്യരശ്മികള്‍ കണ്ണിലേക്കടിച്ച് തലവേദനയും, കണ്ണുവേദനയും ഉണ്ടാകുന്നെന്ന പരാതി ഉയര്‍ന്നത്.  ഇതിന് പരിഹാരം തേടി സേന ഇവരെ സമീപിച്ചു. അങ്ങനെ 1936 ല്‍ കമ്പനി പുതിയ തരം ലെന്‍സ് ഉപയോഗിച്ച് സൂര്യരശ്മികളെ തടയുന്ന ഒരു കണ്ണട കണ്ടുപിടിച്ചു.  പിന്നീട് നടന്നത് ചരിത്രമായിരുന്നു.  ഈ കണ്ണട ധീരതയുടേയും കരുത്തിന്റേയും പര്യായമായിമാറി.  ഹോളിവുഡ്, ബോളിവുഡ് എന്നുവേണ്ട നമ്മുടെ മോളിവുഡില്‍ പോലും ഇവന്‍ ഹിറ്റായി.  ഇത് ബൗഷ് ആന്റ് ലോംബ് കമ്പിനിയുടെ ' Ray -ban' എന്ന സ്‌റ്റൈലന്‍ കണ്ണടയുടെ കഥ!    വഴിയരികില്‍ നിന്നും ലഭിച്ച ഒരു റബ്ബര്‍ കഷ്ണം മാറ്റി മറിച്ച ജീവിതം.... അതെ, ജീവിതം അങ്ങനെ ധാരാളം യാദൃശ്ചികതകള്‍ നിറഞ്ഞതാണ്.  യാദൃശ്ചികമായിട്ടാണെങ്കിലും വന്നുചേരുന്ന അവസരങ്ങള്‍ യഥാവിധി വിനിയോഗിക്കുമ്പോഴാണ് വിജയചരിത്രം രചിക്കപ്പെടുന്നത്.  നമ്മുടെ ജീവിതത്തിലും ചരിത്രം തീര്‍ക്കാന്‍, കടന്നുവരുന്ന അവസരങ്ങളെ യഥാവിധി ഉപയോഗിക്കാനാകട്ടെ - ശുഭദിനം

0 comments:

Post a Comment