Part - 8

സകല തിന്മകളുടേയും പര്യായമായിരുന്നു അയാള്‍.  ഒരിക്കല്‍ പാറക്കെട്ടുകള്‍ കയറുമ്പോള്‍ അയാളുടെ കാലുകള്‍ തെററി.  താഴേക്കു വീഴുന്നതിനിടെ ഒരു മരക്കൊമ്പില്‍ പിടുത്തം കിട്ടി.  അധികനേരം അങ്ങനെ നില്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അന്ന് ആദ്യമായി അയാള്‍ ദൈവത്തെ വിളിച്ചു.  'ദൈവമേ, നീയുണ്ടെങ്കില്‍ എന്നെ രക്ഷപ്പെടുത്തുക.  എന്നെ രക്ഷിച്ചാല്‍ നീയുണ്ട് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ ലോകം മുഴുവനും പ്രസംഗിക്കും'.  പക്ഷേ, പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചില്ല.  അവസാനം മരച്ചില്ല ഒടിയുന്നതിനു മുമ്പെ അയാള്‍ ഒരു ശബ്ദം കേട്ടു: ' നിവൃത്തികേട് വരുമ്പോള്‍ എല്ലാവരും പറയുന്നതു മാത്രമാണ് നീയും പറഞ്ഞത് ! '   എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞുകഴിയുമ്പോള്‍ ആരുമൊന്നു വിശ്വാസിയാകാന്‍ നോക്കും.  താല്‍പര്യമുണ്ടായിട്ടല്ല, മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്.  കാര്യം കാണാന്‍ വേണ്ടിമാത്രം അടുത്തുകൂടുന്നവരെ മനുഷ്യര്‍ക്കുപോലും മനസ്സിലാകും.  പിന്നെങ്ങനെ ഈശ്വരന്‍ തിരിച്ചറിയാതിരിക്കും.  അനുഗ്രഹിക്കാനുള്ള കഴിവില്ലായിരുന്നുവെങ്കില്‍ എത്രപേര്‍ ഈശ്വരനെ ആഗ്രഹിക്കും?  കാര്യസാധ്യത്തിനും അനുഗ്രഹത്തിനും വേണ്ടിയല്ലാതെ ഈശ്വര സാമീപ്യത്തിനു വേണ്ടി മാത്രം എത്ര പേര്‍ ദേവാലയങ്ങളില്‍ പോകുന്നുണ്ട്?  ആവശ്യത്തിനുപരിക്കുന്ന സൃഷ്ടിയായി മാത്രം ഈശ്വരനെ കാണുന്നവര്‍ക്ക്  ഈശ്വരാനുഭവം ഉണ്ടാകാറില്ല.    

വ്യവസ്ഥകളുടെ ദുര്‍ഗന്ധമില്ലാത്ത വിശുദ്ധമായ വിശ്വാസവും ആത്മാര്‍ത്ഥത നിറഞ്ഞ ആരാധനയും നമുക്കും പ്രാപ്യമാകട്ടെ - ശുഭദിനം 

0 comments:

Post a Comment