Part - 85

ക്രിസ്റ്റഫര്‍ റീവ്.  ലോകം മുഴുവന്‍ ആരാധകരുള്ള സിനിമാതാരം.  സൂപ്പര്‍മാന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കികൊണ്ടാണ് ക്രിസ്റ്റഫര്‍ റീവ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരുന്നത്.  1980കളുടെ അവസാനം സൂപ്പര്‍മാന്‍ പരമ്പരയിലെ 4 സിനിമകളിലും ക്രിസ്റ്റഫര്‍ സൂപ്പര്‍മാനായി അരങ്ങുതകര്‍ത്തു. ഈ കഥാപാത്രം പുതുമുഖനായകനുള്ള ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ് റീവ് ന് നേടിക്കൊടുത്തു.  1995 മെയ്മാസത്തിലെ ഒരു സായാഹ്നം.  വിര്‍ജീനിയയിലെ കള്‍പെപ്പറില്‍ കുതിരയോട്ട മത്സരം നടക്കുന്നു.  മത്സരിക്കാന്‍ റീവുമുണ്ട്.  തന്റെ കുതിരയായ ഇസ്‌റ്റേണ്‍ എക്‌സ്പ്രസ്സും റീവും മത്സരത്തിന് തയ്യാറായി.  3 റൗണ്ടാണ് മത്സരം.  ആദ്യത്തെ 2 റൗണ്ടും റീവ് വിജയിച്ചു.  3-ാമത്തെ റൗണ്ടിലെ ട്രാക്കില്‍ വേലിക്ക് ഉയരം കൂടുതലായിരുന്നു.  വേലിക്ക് അടുത്തെത്തിയ കുതിര അപ്രതീക്ഷിതമായി നിന്നു.  റീവ് കുതിരപ്പുറത്ത് നിന്ന് താഴേക്ക്.  തലശക്തിയായി ഇടിച്ചു. കഴുത്ത് ഒടിഞ്ഞു.  പിന്നെ ആശുപത്രിവാസം, നിരവധി ശസ്ത്രക്രിയകള്‍.  സ്‌പൈനല്‍കോഡ് തകര്‍ന്നു.  കഴുത്തിന് താഴെ തളര്‍ന്നതുകൊണ്ട് തലച്ചോറും മറ്റ് അവയവങ്ങളും തമ്മിലുള്ള ആശയവിനിമയം നിലച്ചു. ഈ അവസ്ഥയില്‍ നിന്നും ഒരു മോചനമില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി.  പക്ഷേ തോല്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.  ദിവസവും ശരീരഭാഗങ്ങള്‍ ചലിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചുകൊണ്ടേയിരുന്നു.  ഈ ശ്രമങ്ങളെ ഡോക്ടര്‍മാര്‍ എതിര്‍ത്തു.  ആ എതിര്‍പ്പിനെ അവഗണിച്ച് അദ്ദേഹം തന്റെ പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.  അങ്ങനെ 5 വര്‍ഷത്തേ നിരന്ത പരിശ്രമം.   അദ്ദേഹം തന്റെ കൈയ്യും കാലുകളും ചലിപ്പിച്ചു.  1997 ല്‍ 'ഇന്‍ ദ ഗ്ലോമിങ്ങ് '  എന്ന ഫിലിം വീല്‍ ചെയറില്‍ ഇരുന്നു സംവിധാനം ചെയ്തു.  ആ സിനിമയ്ക്ക് 5 എമി നോമിനേഷന്‍ ലഭിച്ചു.  1998 ല്‍ റിയല്‍ വിന്‍ ഡേ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.  ആ അഭിനയത്തിന് സ്‌ക്രീന്‍ ആക്ടര്‍ ഗില്‍ഡ് പുരസ്‌കാരം ലഭിച്ചു.  തുടര്‍ന്നും ടെലിവിഷന്‍ പരമ്പരകളിലും സിനിമയിലും അഭിനയിച്ചു. പുസ്തകങ്ങള്‍ രചിച്ചു.  അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് പ്രസാധകര്‍ നല്‍കിയപേര് ' സൂപ്പര്‍ ഹീറോ ' എന്നായിരുന്നു!!  .  ജീവിതം ചിലപ്പോഴൊക്കെ അങ്ങിനെയാണ്.  അവിചാരിതമായിട്ടായിരിക്കും വിധി വന്ന് വിലങ്ങനെ നില്‍ക്കുന്നത്.  എന്നാല്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന വിധിയെ ഇച്ഛാശക്തികൊണ്ട് കീഴടക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍ഹീറോ നമ്മുടെ ഉള്ളിലും എന്നും ഉണ്ടാകട്ടെ - ശുഭദിനം  

0 comments:

Post a Comment