Part - 86

ഇതൊരു വാമൊഴി കഥയാണ്.  ഒരു നാട്ടില്‍ വിശുദ്ധനായ ഒരാളുണ്ടായിരുന്നു.  അദ്ദേഹത്തിന്റെ സത്കര്‍മ്മങ്ങളില്‍ സംപ്രീതരായ മാലാഖ ചോദിച്ചു:  നിനക്ക് എന്ത് വരമാണ് വേണ്ടത്.  അത്ഭുതങ്ങള്‍ ചെയ്യണോ?  അദ്ദേഹം പറഞ്ഞു:  അത്ഭുതങ്ങള്‍ ചെയ്യുന്നത് എല്ലാം ദൈവമാണ്.  എനിക്കാ വരം ആവശ്യമില്ല.  എങ്കില്‍ ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള വരം നല്‍കട്ടെ? അദ്ദേഹം അതും നിഷേധിച്ചു.  എന്നെ ആരാധിക്കാന്‍ തുടങ്ങിയാല്‍ അവര്‍ ദൈവത്തെ മറന്നു തുടങ്ങും.  അവസാനം മാലാഖയുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ ഒരു വരം ചോദിച്ചു. : ഞാനറിയാതെ  എനിക്ക് കുറെ നന്മകള്‍ ചെയ്യണം. മാലാഖ അയാളുടെ നിഴലിന് അത്ഭുതശക്തി നല്‍കി.  പിന്നീട് അയാളുടെ നിഴല്‍ വീഴുന്നിടത്തെല്ലാം പൂക്കള്‍ വിരിയും.  ഉറവ രൂപപ്പെടും.  സന്തോഷമുണ്ടാകും.  അയാള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.  പിന്നീട് ആളുകള്‍ അയാളെ വിളിച്ചത് 'വിശുദ്ധ നിഴല്‍'  എന്നാണ്.  സല്‍പേര് സമ്പാദിക്കാനും പ്രശസ്തരാകാനുമുള്ള എളുപ്പമാര്‍ഗ്ഗം സാമൂഹികസേവനമാണെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്.  ആരുമറിയാതെ തുടങ്ങുന്ന പ്രവര്‍ത്തികള്‍ ആരൊക്കെയോ പ്രചരിപ്പിക്കും.  പിന്നീട് ആദരവും അംഗീകാരവും വന്നുതുടങ്ങും.  ചെയ്യുന്ന കര്‍മ്മങ്ങളേക്കാള്‍ ഇത് പിന്നീട് ചെയ്യുന്ന ആളിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരും.  ആ മാസ്മരിക വലയത്തില്‍  നിന്ന് പിന്നീട് അവര്‍ വിചാരിച്ചാല്‍ പോലും രക്ഷപ്പെടാന്‍ പറ്റാതാകും.  ജനപ്രീതിയുടെ വൈകാരികാനുഭൂതിക്കു വിധേയപ്പെടാതിരിക്കുന്നവരെയാണ് നാം വിശുദ്ധരെന്ന് വിളിക്കേണ്ടത്.   നിഴലാകുക എളുപ്പമല്ല.  നിഴല്‍ നിശബ്ദമാണ്.  ആത്മസ്തുതിയോ അഹംബോധമോ നിഴലിന്റെ സംസ്‌കാരമല്ല.  സ്വന്തമെന്ന് പറയാമെങ്കിലും സ്വന്തമാക്കാനാകാത്തതാണ് നിഴല്‍.  പക്ഷേ, നിഴലായി സഞ്ചരിക്കുന്ന പലരും പിന്നീട് വെളിച്ചമായി മാറുന്ന മാന്ത്രികതയും കാണാം.  അത്തരത്തില്‍ വെളിച്ചമായി മാറുന്ന നിഴലായി മാറുവാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം  

0 comments:

Post a Comment