Day 158

കുന്നിന്‍മുകളിലേക്കുള്ള പാതവൃത്തിയാക്കുകയായിരുന്നു അവരിരുവരും. അവിടെ വിരിച്ചിരിക്കുന്ന കല്ലുകളില്‍ കേടുവന്നവയെല്ലാം ഇളക്കിമാറ്റി പകരം പുതിയത് വിരിക്കണം. അതായിരുന്നു അവരെ ഏല്‍പ്പിച്ചിരുന്ന ജോലി. ജോലിക്കിടയില്‍ നോക്കിയപ്പോള്‍ അവരില്‍ ഒരാള്‍ കല്ലുകള്‍ തട്ടിനോക്കി കേടുണ്ടെന്ന് മനസ്സിലായിട്ടും അവ മാറ്റാതെ മുന്നോട്ട് പോകുന്നതാണ് കണ്ടത്. ഇത് കണ്ട് രണ്ടാമനോട് കാര്യം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഇതിലൊന്നും നമ്മള്‍ അത്രയ്ക്ക ആത്മാര്‍ത്ഥത കാണിക്കേണ്ട കാര്യമൊന്നുമില്ല. ചെറിയ കേടൊക്കെ ആരറിയാനാണ്.. അതിന്റെ മുന്നിലും പിന്നിലുമുള്ള കല്ലുകള്‍ ഉറപ്പുളളതാണെങ്കില്‍ ഇതൊന്നും ആരും ശ്രദ്ധിക്കുകയില്ല. കേടുപാടുള്ള കല്ലുകള്‍ മാറ്റിയില്ലെങ്കില്‍ അത് അപകടമാണ് ഒന്നാമന്‍ പറഞ്ഞു. പക്ഷേ, മറ്റേയാള്‍ അതൊന്നും കേട്ടതേയില്ല. മുകളിലേക്ക് ചെല്ലുന്തോറും കുത്തനെയുള്ള കയറ്റം കൂടിവന്നു. അപ്പോള്‍ രണ്ടാമന്‍ ഒന്നാമനോട് പറഞ്ഞു. മുകളിലേക്ക് കയറുമ്പോള്‍ ഒരു വടി കുത്തിപ്പിടിച്ചാല്‍ എളുപ്പമാണ്. നീ ഒരു വടി കൊണ്ടുവരാമോ? ഒന്നമന്‍ സമ്മതിച്ചു. കൊണ്ടുവന്ന വടികണ്ടപ്പോള്‍ രണ്ടാമന്‍ ചിരിച്ചുപോയി. വടിയുടെ നടുവില്‍ മുറിഞ്ഞിരിക്കുകയാണ് മുറിഞ്ഞ ഭാഗം ഒരു വള്ളികൊണ്ട് പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്. രണ്ടാമന്‍ ചോദിച്ചു: ഈ വടികുത്തി എങ്ങിനെ നടക്കും? വടിയുടെ താഴത്തെ ഭാഗം തൂങ്ങിയാടുകയാണല്ലോ? അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: അത് സാരമില്ല. വടിയുടെ മുന്നിലും പിന്നിലുമുളള ഭാഗങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്. രണ്ടാമന് ആ മറുപടിയുടെ അര്‍ത്ഥം വേഗം മനസ്സിലായി. അയാള്‍ താന്‍ അവഗണിച്ചുവിട്ട കേടുപാടുള്ള കല്ലുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ തുടങ്ങി. എന്തു കാര്യവും ചെയ്യുമ്പോള്‍ ഇങ്ങനെതന്നെയാണ് വേണ്ടത്. അത് പൂര്‍ണ്ണമായിരിക്കണം. ഏതു കാര്യത്തിന്റെയും ഓരോ ചെറിയ അംശവും ഒരുപോലെ പ്രാധാനമാണ്. അത് പൂര്‍ണ്ണതയിലേക്കുള്ള യാത്രയാണ് - ശുഭദിനം

0 comments:

Post a Comment