Day 163

1812ല്‍ ഇംഗ്ലണ്ടിലാണ് അയാള്‍ ജനിച്ചത്.  അവന് അച്ഛന്‍ മാത്രമാണുണ്ടായിരുന്നത്.  ഒരു ബിസിനസ്സില്‍ തകര്‍ന്ന് അവന്റെ അച്ഛന്‍ ജയിലിലായി. പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അവന്‍ തെരുവിലേക്ക് എറിയപ്പെട്ടു. ഒരുപാട് നാളത്തെ അലച്ചിലിനൊടുവില്‍ അവന്‍ ഒരു ചെറിയ ജോലി തരപ്പെടുത്തി.  ഒരു ഉത്പന്നം കയറ്റുമതി ചെയ്യുന്ന കുപ്പികളുടെ പുറത്ത് ഉള്ളടക്കത്തെപ്പറ്റിയുള്ള ലേബല്‍ ഒട്ടിക്കുക.  അവന്റെ പണിപ്പുരയുടെ മൂലയില്‍ തന്നെ കിടക്കാനൊരിടവും ആ കമ്പനി അവന് നല്‍കി.  നിറയെ അഴുക്കുകൂമ്പാരങ്ങള്‍ നിറഞ്ഞതായിരുന്നു ആ പണിസ്ഥലം.  ഒപ്പം നിറയെ എലികളും.  തന്റെ ലോകത്ത് ചെറിയ ജോലികള്‍ ചെയ്യുമ്പോഴും അവനൊരു സ്വപ്നമുണ്ടായിരുന്നു.  ഒരു എഴുത്തുകാരനാകണം.  വെറും നാലാംക്ലാസ്സ് മാത്രം വിദ്യാഭ്യാസയോഗ്യതയുളള തനിക്ക് ഇതൊരു അതിമോഹമാണെന്ന് അവന് നല്ല ബോധ്യമായിരുന്നു.  എങ്കിലും ആ അതിമോഹത്തെ അവന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.  രാത്രികള്‍ തന്റെ സ്വപ്നത്തിനായി അവന്‍ മാറ്റിവെച്ചു.  താന്‍ എഴുതിയതെല്ലാം ആരും കാണാതെ ചില പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുത്തു.  ഒരു സ്ഥലത്ത് നിന്നും മറുപടിയൊന്നും വന്നില്ലെങ്കിലും അവന്‍ തന്റെ എഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.  അവസാനം ഒരു പത്രാധിപരില്‍ നിന്ന് ഒരു അനുകൂലമായ ഒരു മറുപടി  ലഭിച്ചു.  പിന്നെ ഒന്നിനു പിറകെ ഒന്നൊന്നായി കൃതികള്‍ പുറത്തുവന്നു.  അന്നത്തെ സമൂഹികാവസ്ഥയെ അപഗ്രഥനം ചെയ്തും വിമര്‍ശിച്ചും ധാരാളം കൃതികള്‍ ജനശ്രദ്ധപിടിച്ചുപറ്റി.   വെറും നാലാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള അയാളുടെ കൃതികള്‍ പഠന വിഷയമായി മാറി.. ലോകം അത്ഭുതത്തോടെ അദ്ദേഹത്തെ ഇങ്ങനെ വിളിച്ചു.  ചാള്‍സ് ഡിക്കന്‍സ്. ജന്മസിദ്ധമായ കഴിവുകള്‍ നമുക്ക് ധാരാളം ഉണ്ടാകും.  അവയെ നിരന്തരപരിശ്രമത്തിലൂടെ രാകി മിനുക്കാന്‍ ശ്രമിച്ചാല്‍ നാം ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും - ശുഭദിനം.

0 comments:

Post a Comment