
ആ കൃഷിക്കാരന്‍ ഭയങ്കര അഹങ്കാരിയായിരുന്നു. താന്‍ നിലം ഉഴുത് വിത്ത് വിതച്ച് കൊയ്യുന്നതുകൊണ്ടാണ് നിങ്ങള്‍ എല്ലാം ഭക്ഷണം കഴിക്കുന്നത്. ഞാനില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും. അതുകൊണ്ട് തന്നെ ബാക്കിയുള്ളവരെല്ലാം എന്നേക്കാള്‍ താഴ്ന്ന പദവിയില്‍ ഉള്ളവരാണ്. അയാള്‍ ഇതെല്ലാം എപ്പോഴും പറഞ്ഞുകൊണ്ടേയിരിന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍ തകര്‍ന്നു. അത് നന്നാക്കാന്‍ വര്‍ക്ഷോപ്പ്കാരന്‍ എത്തിയപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു: നിങ്ങളടെ പൊങ്ങച്ചം നിര്‍ത്താതെ ഞാന്‍ വണ്ടി നന്നാക്കില്ല. അപ്പോള്‍ മുതല്‍ കര്‍ഷകന്‍ ഇങ്ങനെ പറയാന്‍ തുടങ്ങി: വര്‍ക്ഷോപ്പ് കാരന്‍ ഒഴികെ എല്ലാവരും എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഒരിക്കല്‍ കീറിപ്പോയ ഷൂ നന്നാക്കാന്‍ ചെരുപ്പുകുത്തിയുടെ അടുത്തെത്തിയപ്പോഴും അയാളും അഹാങ്കാരം കുറയ്ക്കാന്‍ പറഞ്ഞു. പിന്നീട് കര്‍ഷകന്‍ ഇങ്ങനെ പറഞ്ഞു: വര്‍ക്ഷോപ്പ്കാരനും ചെരുപ്പുകുത്തിയുമൊഴികെ ബാക്കിയെല്ലാവരും എന്നെ ആശ്രയിക്കുന്നു. പിന്നീട് ഓരോ ആവശ്യത്തിനായി ആശാരിയേയും തയ്യല്‍ക്കാരനേയും മില്ലുടമയേയും കടക്കാരനേയും ഒക്കെ സമീപിച്ചപ്പോള്‍ അവരും ഇതേ ആവശ്യമുന്നയിച്ചു. അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു: എല്ലാവരും കര്‍ഷകരെ ആശ്രയിക്കുന്നു. അതുപോലെ കര്‍ഷകരും എല്ലാവരേയും ആശ്രയിക്കുന്നു. സ്വയംപര്യാപ്തതയുടെ പരിപൂര്‍ണ്ണതയില്‍ വാഴുന്ന ആരും തന്നെയില്ല. മറ്റ് പലരും ഉളളതുകൊണ്ടാണ് എല്ലാവരും തങ്ങളുടെ ഇടത്തില്‍ സ്വതന്ത്രമായി വാഴുന്നത്. പലരും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന അദൃശ്യമായ കണ്ണികള്‍ അപ്രത്യക്ഷമാകുമ്പോള്‍ മാത്രമാണ് അവയുടെ പ്രാധാന്യം നാം മനസ്സിലാക്കുക. എല്ലാവരും എല്ലാക്കാലത്തും ആരേയെങ്കിലും ആശ്രയിക്കുന്നുണ്ട്. ചവിട്ടി നില്‍ക്കുന്നമണ്ണ് പോലും മറ്റാരില്‍ നിന്നോ നമുക്ക് ലഭിച്ചതാണ്. ആരുടെയൊക്കെയോ തുടര്‍ച്ചയാണ് താനെന്നും തനിക്ക് ശേഷവും പൂര്‍ണ്ണ ആര്‍ജ്ജവത്തോടെയും പുതുമയോടെയും എല്ലാം തുടരുമെന്നും ഉള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ - ശുഭദിനം.

0 comments:
Post a Comment