Day 171

ദൈവം തന്റെ ശിഷ്യനോട് പറഞ്ഞു:  ഭൂമിയില്‍ നിന്ന് ഏറ്റവും മഹത്തായ ഒന്നിനെ എന്റെ അടുക്കല്‍ കൊണ്ടുവരണം.  ശിഷ്യന്‍ ഭൂമിയിലെത്തിയപ്പോള്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ച ഒരാളുടെ മരണം കണ്ടു.  അയാളുടെ അവസാന ശ്വാസമെടുത്ത് ദൈവത്തിനടുത്തെത്തി.  ദൈവം പറഞ്ഞു ഇത് മഹത്തായതു തന്നെ പക്ഷേ, ഇതിനേക്കാള്‍ മഹത്തരമായ മറ്റൊന്നുണ്ട്.  ശിഷ്യന്‍ പലകാര്യങ്ങളും കൊണ്ടുവന്നെങ്കിലും ദൈവം അതെല്ലാം നിരാകരിച്ചു.  പിന്നെയും ശിഷ്യന്‍ ഭൂമിയിലെത്തിയപ്പോള്‍ ഒരാള്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് കണ്ടു.  എങ്ങോട്ടാണ് യാത്രയെന്ന് അന്വേഷിച്ചപ്പോള്‍ അയാളെ ചതിച്ചവനെ കൊല്ലാനുള്ള യാത്രയാണ് അതെന്ന് മനസ്സിലായി.  ശിഷ്യനും അയാളുടെ ഒപ്പം കൂടി.  ഒരു വീട്ടുമുറ്റത്തെത്തിയ അയാള്‍ തോക്കെടുത്ത് ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോള്‍ തന്റെ ശത്രു അയാളുടെ മക്കളെ ചുംബിച്ച് ഉറക്കാന്‍ കെടുത്തുന്നതാണ് കണ്ടത്.  അത് കണ്ട് കണ്ണുനിറഞ്ഞ് അയാള്‍ തിരിച്ചുപോയി.  ശിഷ്യന്‍ ആ കണ്ണുനീരെടുത്ത് ദൈവത്തിനടുത്തെത്തി.  ദൈവം പറഞ്ഞു: ഇതു തന്നെയാണ് ഏറ്റവും മൂല്യമുള്ള വസ്തു. അനുതാപം.  മടങ്ങിവരവിനേക്കാള്‍ മനോഹരമായ യാത്ര മറ്റൊന്നില്ല.. തെറ്റിന് ശേഷമാണെങ്കിലും തീര്‍ത്ഥാടനത്തിന് ശേഷമാണെങ്കിലും തിരിച്ചുവരാനൊരു സ്ഥലമുണ്ട് എന്നതാണ് എല്ലാ യാത്രകളുടേയും മനോഹാരിത.  രണ്ടു തരം യാത്രകളുണ്ട്.  ആയിരിക്കുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന യാത്രയും., ആയിരിക്കുന്ന സ്ഥലത്തിന്റെ സമ്പന്നത തിരിച്ചറിയുന്ന യാത്രയും.   മടങ്ങിവരാനാകാത്ത ഒരു യാത്രയുമില്ല.   പലരും തിരിച്ചുവരാത്തതിന് കാരണം തിരിച്ചെത്തുമ്പോഴുള്ള ചോദ്യങ്ങളോടുള്ള ഭയമാണ്.  തെറ്റി എന്നുമനസ്സിലായാല്‍ തിരുത്തുക എന്നത് തന്നെയാണ് പോംവഴി.  തെറ്റ് തിരുത്തുന്നതിനേക്കാള്‍ വിശുദ്ധമായി മറ്റെന്താണുള്ളത്.   തെറ്റ് ചെയ്യുന്നതിനേക്കാള്‍ മനസ്സാന്നിധ്യവും മുന്നൊരുക്കവും വേണം തെറ്റില്‍ നിന്നും തിരിച്ചുവരാന്‍.  തെറ്റില്‍ നിന്നും ഒരാള്‍ പിന്മാറാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് വീണ്ടും ആ തെറ്റിലേക്ക് അയാളെ തള്ളിവിടാതിരിക്കാന്‍ നാം കാണിക്കേണ്ട ഉത്തരവാദിത്ത്വം..  മടങ്ങിവരവിന്റെ യാത്രകള്‍ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

0 comments:

Post a Comment