Day 181

അതൊരു ഉള്‍ഗ്രാമമായിരുന്നു.  യാതൊരു പുരോഗമനവും കടന്നുചെല്ലാത്തയിടം.  ഒരു ദിവസം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഒരാള്‍ ഒരു വസ്തു വഴിയില്‍ കിടക്കുന്നതു കണ്ടു. എടുത്തുനോക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു.  തന്റെ മരിച്ചുപോയ അച്ഛന്റെ മുഖം അതില്‍ കാണാമായിരുന്നു.  വീട്ടില്‍ കൊണ്ടുപോയി അയാള്‍ ആ വസ്തുവിനെ രഹസ്യമാക്കിവെച്ചു.  ഇടയ്ക്കിടെ അതില്‍ നോക്കി അച്ഛനോട് സംസാരിക്കാനും തുടങ്ങി. ഇതയാളുടെ ഭാര്യയുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ ഇല്ലാത്ത സമയത്ത് അവര്‍ ആ വസ്തു നോക്കിയപ്പോള്‍ ഒരു സുന്ദരിയായ സ്ത്രീയുടെ മുഖം കണ്ടു.  പരിഭവിച്ചും കരഞ്ഞും അവര്‍ അത് തന്റെ അമ്മായി അമ്മയുടെ അടുത്തെത്തിച്ചു. മരുമകളെ സമാധാനിപ്പിച്ച് അവര്‍ അതില്‍ നോക്കിയപ്പോള്‍ അതിലൊരു പടുകിളവിയുടെ മുഖമായിരുന്നു കണ്ടത്.  ഇത്രയൊക്കെയായിട്ടും തങ്ങള്‍ നോക്കുന്നത് ഒരു കണ്ണാടിയിലാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല!  കണ്ണിന് കാഴ്ചമാത്രമേയുളളൂ.  കാഴ്ചപ്പാടോ നിരൂപണമോ ഇല്ല.  എല്ലാം കണ്ട് തിരിച്ചറിഞ്ഞുപോകുന്നു എന്നല്ലാതെ, നിരീക്ഷണമോ ദര്‍ശനമോ കണ്ണിന്റെ ഉത്തരവാദിത്വമല്ല.  കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെന്തും കാണുക എന്നത് മാത്രമാണ് കണ്ണിന്റെ ഉത്തരവാദിത്വം.  സത്യത്തില്‍ കണ്ണിനേക്കാള്‍ പ്രാധാന്യം അകക്കണ്ണാണ്.  കാഴ്ചയേക്കാള്‍ പ്രധാനം ഉള്‍ക്കാഴ്ചയാണ്.  കണ്ണുകൊണ്ട് കണ്ടതെല്ലാം ശരിയാവണമെന്നില്ല. അതുപോലെ കാണാത്തതെല്ലാം തെറ്റാണെന്നും പറയാനാകില്ല.  എല്ലാ കാഴ്ചകള്‍ക്കും മുന്‍പും പിന്‍പും ചില കാഴ്ചകളുണ്ട്.  കണ്ടകാര്യങ്ങളെ വിലയിരുത്തി കാണാത്തകാര്യങ്ങളെക്കുറിച്ച് നിഗമനത്തിലെത്തുന്നതാണ് തിരുത്തപ്പെടേണ്ട വസ്തുത.  കാഴ്ചമാത്രമല്ല, ഉള്‍കാഴ്ചകൂടി നമുക്ക് നേടാനാകട്ടെ - ശുഭദിനം.

0 comments:

Post a Comment