Part - 11

ആരാണ് നമ്മുടെ സുഹൃത്തുക്കൾ?  ഇങ്ങനെ ചോദിച്ചാൽ കളിക്കൂട്ടുകാർ മുതൽ സമൂഹ മാധ്യമ സുഹൃത്തുക്കൾ വരെയുള്ളവരുടെ ഒരു നീണ്ട നിര തന്നെ വരും. അതിൽ തന്നെ നിരവധി കാറ്റഗറികളും ഉണ്ടാകും. ഇവർ മാത്രമാണോ നമ്മുടെ സുഹൃത്തുക്കൾ?  അല്ല എന്ന് തന്നെയാണ് ഉത്തരം.  കൃഷിഭൂമിയിൽ പോയിട്ടുണ്ടോ? അവിടെ ഓരോ ചെടിയോടും  കുശലം പറയുന്ന കർഷകനെ കാണാം. തൊഴുത്തിലെ പശുവിനോട് കിന്നാരം പറയുന്ന കറവക്കാരൻ.  തെങ്ങിനോട് പരിഭവിക്കുന്ന ചെത്തുതൊഴിലാളി,  പട്ടിക അങ്ങനെ നീളുന്നു... ഓർക്കുക ചുറ്റുപാടും കാണുന്ന എല്ലാം ഈ ഭൂമിയുടെ അവകാശികളാണ്. അതുകൊണ്ടുതന്നെ അവരോടും കൂട്ടുകൂടാം. ദിവസവും ഭക്ഷണം നൽകുന്ന കുട്ടിക്ക് പകരമായി മുത്തും കക്കയും കളിപ്പാട്ട കഷണങ്ങളും മറ്റും പൊതി കൊണ്ടുവന്നു കൊടുക്കുന്ന കാക്കയെ കുറിച്ച് ഉള്ള ഒരു വാർത്ത നമുക്ക് ഇവിടെ കൂട്ടിവായിക്കാം. അവയ്ക്കും നമ്മോട് പറയാൻ പലതുണ്ട്. ജയിലിന്റെ മുറ്റത്തെ ചെറിയ പാറകളെയും പുല്ലിന്റെ  ഉണങ്ങിയ കുറ്റികളെയും ഞാനെന്നും സുഹൃത്തിനെപ്പോലെ അഭിവാദ്യം ചെയ്യുമായിരുന്നു എന്ന് പറഞ്ഞത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു.   തന്നെ തടവിൽ പാർപ്പിച്ച ഓരോ ജയിലിലെയും തത്തയും അണ്ണാറക്കണ്ണനും കാക്കയും പൂച്ചയും നായ്ക്കുട്ടിയും എന്തിനേറെ പാമ്പ് വരെയും നെഹ്റുവിന്റെ പരിലാളനകൾ ഏറ്റു വാങ്ങി.  തന്റെ ആത്മകഥയിൽ ഈ  ജീവികളുമായുള്ള  സ്നേഹബന്ധത്തിന്റെ  കഥപറയാൻ നിരവധി പേജുകൾ അദ്ദേഹം മാറ്റിവെച്ചു.  ഒരു ഉപാധികളും ഇല്ലാത്ത സ്നേഹബന്ധം ആണ് അത്.  മുറ്റത്തെ ചെടിയോട് ഒന്ന് കുശലം പറഞ്ഞു നോക്കൂ.. മനസ്സ് പൂവുപോലെ വിരിയുന്നത് കാണാം.  ഓർക്കുക അവരും കൂടി  കൂടിച്ചേരുന്നതാണ് നമ്മുടെ സുഹൃത്ത് വലയം. ആ സൗഹൃദങ്ങൾ കൂടി അനുഭവിക്കാനുള്ള ഭാഗ്യം നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ -  ശുഭദിനം

0 comments:

Post a Comment