Part 26

'കുഡ്രിയാവ്ക'  ഇങ്ങനെ ഒരു പേരോ... ആ പേര് പ്രതിനിധാനം ചെയ്യുന്ന ഒന്നിനെ നമ്മളാരും ഓര്‍ക്കുന്നുണ്ടാവില്ല.  ഒരു ഇടുങ്ങിയ ക്യാബിനിലെ ചില്ലുമറയിലൂടെ തന്റെ നിയോഗം എന്തെന്നറിയാതെ, തനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയാതെ,   പിന്നെ ഒന്നുമറിയാതെ  ജീവന്‍ വെടിഞ്ഞു യാത്രയായി 'കുഡ്രിയാവ്ക'.  ദേശം റഷ്യ.  ലക്ഷ്യം ബഹിരാകാശ സഞ്ചാരം. ഭൂമിയില്‍ നിന്നും ശൂന്യാകാശത്ത് എത്തിയ ആദ്യ നായ്കുട്ടി.  1957 നവംബര്‍ 3 ന് സ്പുട്‌നിക് എന്ന റോക്കറ്റില്‍ തന്റെ അവസാന യാത്ര തിരിച്ചു.  റോക്കറ്റിന്റെ ചൂടും സമ്മര്‍ദ്ദവും ഏറ്റ് 'കുഡ്രിയാവ്ക' അന്തരിച്ചു.  ആ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ നമ്മള്‍ ആ നായക്കുട്ടിയെ അറിഞ്ഞത് 'ലയ്ക' എന്ന ഓമനപ്പേരില്‍ ആയിരുന്നു. അതിന് മുന്‍പും പിന്‍പുമായി പിന്നെയും 'ജീവന്‍വെച്ചുള്ള' പരീക്ഷണങ്ങള്‍ തുടര്‍ന്നിരുന്നു.  ആമകള്‍, കുരങ്ങ്, എലി, പൂച്ച ആ നിരയങ്ങനെ നീണ്ടു.  ഇനി വര്‍ത്തമാനകാലം.  ഡല്‍ഹിയിലെ ഉന്നതതല മീറ്റിങ്ങിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ISRO ചെയര്‍മാനോട് ചോദിച്ചു.  ഇന്ത്യ എന്നായിരിക്കും ഇത്തരം പരീക്ഷണം നടത്തുക.  മറുപടി ഇതായിരുന്നു.  ' ഇല്ല, നമ്മള്‍ മനുഷ്യനെ അയക്കും മുന്‍പ് മൃഗത്തിന്റെ ജീവന്‍ വച്ച് പരീക്ഷണം നടത്തില്ല.  ഓരോ പ്രാണനും നമുക്ക് വിലപ്പെട്ടതാണ്.  ആധുനിക ശാസ്ത്രമികവിലൂടെ ആ വെല്ലുവിളി നമ്മള്‍ അതിജീവിക്കും.  ഒരു ജീവന്‍പോലും നഷ്ടപ്പെടാതെ മനുഷ്യന്റെ ബഹികാശ യാത്ര നമ്മള്‍ ഉറപ്പാക്കും'   ഇങ്ങനെ ഒരു മറുപടി നല്‍കിയ ആ ശാസ്ത്രജ്ഞനാണ് 'കൈലാസ വടിവു ശിവന്‍ ' എന്ന കെ. ശിവന്‍.  കന്യാകുമാരിയുടെ കാര്‍ഷികഭൂമിയില്‍ നിന്നും ശാസ്ത്രമേഖലയിലേക്ക് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന പ്രതിഭ.  പിന്നെ നമ്മള്‍ കണ്ടത് ചന്ദ്രയാന്‍ പരീക്ഷണവേളയില്‍ രാജ്യത്തെ പ്രധാനമന്ത്രിയുടെ തോളില്‍ തലചായ്ച്ചു കരയുന്ന ആ ശാസ്ത്രജ്ഞനെയാണ്.  കനിവാണ് ആ കണ്ണീര്‍.  ജീവനെ സ്‌നേഹിച്ച, തന്റെ ചുറ്റുപാടിലെ ഓരോ അണുവിനേയും ബഹുമാനിച്ച മനുഷ്യന്റെ കണ്ണീര്‍. - എല്ലാം വിലപ്പെട്ടതാണ്, ഓരോ അണുവും, ഓരോ ജീവനും.  ചിലതിരിച്ചറിവുകള്‍ നമ്മുടെയും വെളിച്ചമാകട്ടെ - ശുഭദിനം 

0 comments:

Post a Comment