Day 100

അതിജീവനകഥയുടെ ഇന്നത്തെ മുഖം അമൃത എന്ന അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടേതാണ്.  അന്ന് അവള്‍ 5-ാം ക്ലാസ്സിലാണ് പഠിക്കുന്നത്.  പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പുസ്തകം കാണാനില്ല, പുസ്തകം തിരഞ്ഞ് കട്ടിലിനടിയിലേക്ക് മണ്ണെണ്ണവിളക്കുമായി പോയ ആ കുട്ടിയുടെ നിലവിളിയാണ് വീട്ടുകാര്‍ കേട്ടത്.  അവര്‍ വരുമ്പോഴേക്കും തീ, അവളുടെ മുഖവും നെഞ്ചുമെല്ലാം വിഴുങ്ങിയിരുന്നു.  ആദ്യത്തെ 1 മാസം അവള്‍ വെന്റിലേറ്ററിലായിരുന്നു.  ആ കുഞ്ഞിനെ തിരിച്ചുകിട്ടുമോ എന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടു.  മാസങ്ങള്‍ക്ക് ശേഷം അവള്‍ ജീവിതത്തിലേക്ക് പതിയെ തിരിച്ചുനടന്നു.  മുഖവും നെഞ്ചുമെല്ലാം ഉരുകിയൊലിച്ചുപോയ അവളെ സഹപാഠികളും നാട്ടുകാരും അത്ഭുതജീവിയെപ്പോലെ നോക്കി.  ഈ നോട്ടം സഹിക്കാനാകാതെ അവള്‍ ക്ലാസ്സിലേക്ക് പോകാന്‍ വിസമ്മതിച്ചു.  പക്ഷേ, അമ്മ എപ്പോഴും ധൈര്യമായി ആ ആറാംക്ലാസ്സുകാരിക്കൊപ്പം നിന്നു.  സ്‌കൂളിലെ അധ്യാപകര്‍ അവള്‍ക്ക് കൂട്ടായി.  സാധാരണജീവിത്തിലേക്ക് അവള്‍ നടന്നടുത്തുകൊണ്ടിരുന്നു.  പൊള്ളലേറ്റ ശേഷം കയ്യിലേയും തോളെല്ലുകളിലേയും തൊലി ഒട്ടിപ്പിടിച്ചിരുന്നതിനാല്‍ വലതുകൈ ഉയര്‍ത്താന്‍ ആകുമായിരുന്നില്ല.  അത് മാറ്റിയെടുക്കാന്‍ ഒരു വ്യായാമം എന്ന നിലയിലായിരുന്നു ബാറ്റ്‌മിന്റണ്‍ കളിച്ചുതുടങ്ങിയത്.  പിന്നീട് അത് ഹാന്റ്‌ബോളിലേക്ക് മാറി.  +2 ന് പഠിക്കുമ്പോഴാണ് അമൃത സൈക്ലിളിങ്ങില്‍ ആദ്യമായി പങ്കെടുത്തത്.  അതൊരു തുടക്കമായിരുന്നു. വിജയതിളക്കങ്ങളുടെ... 2016 ലെ സംസ്ഥാന ചാമ്പ്യന്‍, 2018 ലെ സംസ്ഥാന ട്രാക് സൈക്ലിങ്ങില്‍ മൂന്നാം സ്ഥാനം, 2017 മുതല്‍ തുടര്‍ച്ചയായ 3 വര്‍ഷം ഇന്റര്‍ യൂണിവേഴ്‌സിറ്റി സൈക്ലിങ്ങിലെ വിജയങ്ങള്‍ ... സങ്കടദൂരങ്ങളെ ചവിട്ടിത്തോല്‍പിച്ച് ഈ പെണ്‍കുട്ടി മുന്നോട്ട് കുതിക്കുകയാണ്, തളരാതെ, കാരണം അവള്‍ക്ക് മുന്നേറാന്‍ ഇനിയുമേറെ ദൂരം ബാക്കിയുണ്ട്. അതിജീവനം ഒരിക്കലും സുഖകരമല്ല.  തീരാത്ത പരീക്ഷണങ്ങള്‍ വഴികളില്‍ കാത്തിരിപ്പുണ്ടാകും.  നിരന്തരമായ കഠിനാധ്വാനത്തിലൂടെ, മനോധൈര്യത്തിലൂടെ, വിജയത്തിളക്കം നേടാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും - ശുഭദിനം 

0 comments:

Post a Comment