Day 119

അമേരിക്കയിലെ വെര്‍മോണ്ടില്‍ 1861 ലാണ് നെറ്റി മരിയ സ്റ്റീവന്‍സ് ജനിച്ചത്. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിയോളജിയിലും ഹിസ്റ്റോളജിയിലും പഠനം പൂര്‍ത്തിയാക്കിയ നെറ്റി ഏകകോശജീവികളെക്കുറിച്ചും ബഹുകോശ ജീവികളെക്കുറിച്ചും കോശവിഭജനത്തെക്കുറിച്ചും പഠനം നടത്തി. പ്രശ്‌സ്ത അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞന്‍ തോമസ് ഹണ്ട് മോര്‍ഗന്റെ കീഴിലായിരുന്നു പഠനം. മെന്‍ഡലിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി കീടങ്ങളിലെ കോശങ്ങളേയും അവയിലെ ആണ്‍ പെണ്‍ ക്രോമസോമുകളെയും കുറിച്ച് അവര്‍ ഗവേഷണം നടത്തി. ക്രോമസോമുകളെ X, Y എന്ന രീതിയില്‍ തരംതിരിക്കുന്ന രീതിക്ക് അടിസ്ഥാനമുണ്ടാക്കിയത് നെറ്റിയുടെ പഠനങ്ങളാണ്. സമാന്തരമായി മോര്‍ഗനും എഡ്മഡ് വില്‍സനും ഇതേക്കുറിച്ച് ഗവേഷണം നടത്തിവന്നിരുന്നു. കോണ്‍ഫ്രന്‍സുകളെക്കുറിച്ച് നടന്ന പ്രധാന കോണ്‍ഫ്രന്‍സില്‍ മോര്‍ഗനും വില്‍സനുമായിരുന്നു ക്ഷണം ലഭിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് ആധികാരിക പഠനം നടത്തിയ നെറ്റി, വനിതയാണ് എന്ന കാരണത്താല്‍ പലയിടത്തും പിന്തള്ളപ്പെട്ടു. ലിംഗനിര്‍ണ്ണയ ക്രോമസോമുകള്‍ കണ്ടുപിടിച്ചത് നെറ്റിയായിരുന്നുവെങ്കിലും, ഇതേ കണ്ടുപിടുത്തത്തിന് നൊബെല്‍ പുരസ്‌കാരം ലഭിച്ചത് 1933 ല്‍ തോമസ് മോര്‍ഗനായിരുന്നു. നെറ്റിയെ നൊബൈല്‍ സമിതി പരിഗണിച്ചതേയില്ല. പില്‍ക്കാലത്ത് നെറ്റിയുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തന്റെ കണ്ടുപിടുത്തമെന്ന് മോര്‍ഗന്‍ പറഞ്ഞു. നെറ്റിയാണ് ആ കണ്ടുപിടുത്തം നടത്തിയതെന്ന് വില്‍സനും പ്രസ്താവിച്ചു. പക്ഷേ, താന്‍ അംഗീകരിക്കപ്പെട്ടത് അറിയാതെ നെറ്റി ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു. ഒരു അംഗീകാരം ലഭിക്കുക എന്നത് അധ്വാനിക്കുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഊര്‍ജ്ജമാണ്. പിന്നെയും പിന്നെയും മുന്നോട്ട് കുതിക്കുവാനുള്ള ഊര്‍ജ്ജം. ഒരു ചേര്‍ത്ത് നിര്‍ത്തലോ, ഒരു ആശംസയോ, ഒരു അനുഗ്രഹമോ ഒക്കെ മതി ആ ഊര്‍ജ്ജം അവര്‍ക്ക് ലഭിക്കാന്‍. പക്ഷേ, പലപ്പോഴും പലകാര്യങ്ങളിലും അംഗീകാരങ്ങള്‍ നല്‍കാന്‍ നാം തീരുമാനിക്കുമ്പോഴേക്കും അവര്‍ നമ്മുടെ ജീവിത്തില്‍ നിന്നുതന്നെ കടന്നുപോയിരിക്കും. സ്‌നേഹമായാലും, അംഗീകാരമായാലും അഭിനന്ദനങ്ങള്‍ ആയാലും അത് അപ്പോള്‍ തന്നെ നല്‍കുക, കാരണം പ്രകടപ്പിക്കാത്ത ഇത്തരം പ്രവര്‍ത്തികള്‍ പിശുക്കന്റെ ക്ലാവ് പിടിച്ച നാണയം പോലെയാണ്.. നമുക്ക് മറ്റുളളവരുടെ നന്മയെ അംഗീകരിക്കുന്ന മനസ്സ് സ്വന്തമാക്കാന്‍ ശ്രമിക്കാം.

0 comments:

Post a Comment