Day 123

തിരുവനന്തപുരത്തെ വെഞ്ഞാറമൂടാണ് സഫീറിന്റെ ജന്മദേശം. നാട്ടിലുള്ള മുസ്ലീം അസോസിയേഷന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ബിടെക് പഠനം. 2011 ല്‍ ബി.ടെക് പഠനം അവസാനിച്ചുവെങ്കിലും സപ്ലി ഉണ്ടായിരുന്നതിനാല്‍ ഡിഗ്രി കിട്ടിയത് 2012 ലാണ്. സപ്ലിക്ക് വേണ്ടി മാറ്റിവെച്ച ആ ഒരു വര്‍ഷമാണ് സഫീറിന്റെ ജീവിത്തെ മാറ്റിമറിക്കുന്നത്. പാസ്സാകാത്ത പേപ്പറുകള്‍ പഠിക്കുന്നതിനിടയില്‍ ഹെല്‍ത്ത് ആക്ഷന്‍ ഫോര്‍ പീപ്പിള്‍ എന്ന എന്‍ജിഒ യിലും സഫീര്‍ ജോലി ചെയ്തു. ഇവിടെ വെച്ചാണ് തുണി സഞ്ചി പലസ്ഥലത്തുനിന്നും ശേഖരിച്ച് വില്‍പനനടത്താന്‍ സഫീര്‍ ആരംഭിച്ചത്. കേരളത്തിനകത്തും തമിഴ് നാട്ടില്‍ നിന്നുമെല്ലാം ഇങ്ങനെ വൈവിധ്യങ്ങളായ തുണിസഞ്ചികള്‍ ശേഖരിച്ച് അദ്ദേഹം തിരുവനന്തപുരത്ത് വിറ്റഴിച്ചു. 2016 ല്‍ തിരുവനന്തപുരം നഗരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നഗരസഭയുടെ തീരുമാനത്തില്‍ സഫീറും ഭാഗഭാക്കായി. സാഞ്ചി ബാഗ്‌സ് എന്ന പേരില്‍ തുണിസഞ്ചി അദ്ദേഹം നിര്‍മ്മിച്ചു. ബിടെക്കുകാരന്‍ തുണിസഞ്ചി വില്‍ക്കാന്‍ നടക്കുന്നുവെന്ന് പലരും കളിയാക്കി. പക്ഷേ, തന്റെ കുടുംബം മുഴുവന്‍ സഫീറിന്റെ ഒപ്പമുണ്ടായിരുന്നു. പണ്ട് ചലചിത്രോത്സവവേദിക്ക് പുറത്ത് തുണിസഞ്ചി വിറ്റുനടന്നിരുന്ന ആ ചെറുപ്പക്കാരന്റെ ബാഗുകള്‍ ഇന്ന് കേരള രാജ്യാന്തര ചലചിത്രമേളയുടെ 25-ാം വര്‍ഷത്തില്‍ ഔദ്യോഗിക ഡെലിഗേറ്റ് ബാഗായി മാറി. പരാജയങ്ങള്‍ വിജയത്തിനുള്ള ഒരു അവസരമാണ്. നഷ്ടങ്ങളില്‍ തളര്‍ന്നിരിക്കാതെ, നേട്ടങ്ങളിലേക്ക് ആവേശപൂര്‍വ്വം ചുവട് വെയ്ക്കാന്‍ നമുക്കും സാധിക്കട്ടെ.

0 comments:

Post a Comment