Day 126

തൊണ്ണൂറുകളില്‍ ടെക്‌നോപാര്‍ക്കിന്റെ ആദ്യകാലത്ത് അവിടത്തെ ക്ലീനിങ്ങ് സ്റ്റാഫായാണ് ബിനു എന്ന ചെറുപ്പക്കാരന്‍ ജോലിചെയ്യാനെത്തിയത്. പ്രീഡിഗ്രി വിദ്യാഭ്യാസയോഗ്യയുള്ള പതിനെട്ട് വയസ്സ്മാത്രം പ്രായമുള്ള ഒരാള്‍. അയാളുടെ അച്ഛന് പേരൂര്‍ക്കടയില്‍ തലച്ചുമടാണ് ജോലി. അമ്മ സെക്രട്ടറിയേറ്റില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി ജോലി ചെയ്യുന്നു. സ്വന്തമായി ഒരു സംരംഭം അയാളുടെ സ്വപ്നമായിരുന്നു. ജോലിയില്‍ പ്രവേശിച്ച് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പതിയെ തന്റെ സ്വപ്നത്തെ പൊടിതട്ടിയെടുത്തു. ചെയ്തുകൊണ്ടിരിക്കുന്ന, തനിക്ക് പരിചയമുള്ള മേഖലയില്‍ തന്നെ ഒരു ബിസിനസ്സ്. തന്നോടൊപ്പം രണ്ടുമൂന്ന് പേരെ കൂടി കൂട്ടി വളരെ ചെറിയ നിലയില്‍ അയാള്‍ ഒരു ക്ലീനിങ്ങ് സംരംഭം ആരംഭിച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികള്‍ക്ക് ആളെ കൊടുക്കുന്ന നിലയിലേക്ക് അയാള്‍ വളര്‍ന്നു. മാത്രമല്ല, പുറമെയുള്ള കമ്പനികള്‍ക്കും ശുചീകരണത്തിന് ആളുകളെ സപ്ലൈ ചെയ്യാനും അയാള്‍ക്ക് സാധിച്ചു. ഇന്ന് അദ്ദേഹത്തിന് കീഴില്‍ ഏകദേശം 200 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. പഠനവും ബിരുദവുമെല്ലാം ജീവിതത്തില്‍ പ്രധാനം തന്നെയാണ്. പക്ഷേ, കിട്ടിയ സാഹചര്യങ്ങളാല്‍ ഉന്നതപഠനത്തിന്റെ പടവുകള്‍ കയറിപ്പോകാന്‍ സാധിക്കാതിരുന്നതുകൊണ്ട് നിരാശയോടെ ജീവിതത്തില്‍ കാലിടയവര്‍ക്ക് ബിനു ഒരു ചൂണ്ടുപലകയാണ്. കിട്ടിയ അവസരങ്ങളൊന്നും നഷ്ടപ്പെടുത്താതെ കൃത്യമായ ആസൂത്രണത്തോടെ തന്നെ അയാള്‍ മുന്നോട്ട് പോയി. ക്ലീനിങ്ങ് ബോയി ആയി അവസാനിക്കേണ്ട ജീവിതത്തെ തന്റെ കഠിനാധ്വാനവും ദീര്‍ഘവീക്ഷണവും അവസരോചിതമായ പ്രവര്‍ത്തനങ്ങളും മൂലം വിജയവീഥിയിലെത്തിക്കാന്‍ അയാള്‍ക്ക് സാധിച്ചു. ചെറിയ മോഹങ്ങളുടെ തടവറയില്‍ സ്വയം തളച്ചിടാതെ, ചെറിയ വട്ടത്തില്‍ നിന്നും വലിയ റേഡിയസ്സിലേക്ക് ജീവിതത്തെ നമുക്ക് വരച്ചുവലുതാക്കാം.

0 comments:

Post a Comment