
ടെന്നീസ് കാര്‍ട്ടൂണുകള്‍ വരച്ചു നല്‍കിയാണ് അച്ഛന്‍ അവളെ വളര്‍ത്തിയത്. ആഭ്യന്തര വംശീയപ്രശ്‌നങ്ങളില്‍ ഉഴലുന്ന ആ നാട്ടില്‍ ഒരു നല്ല ടെന്നീസ് കോര്‍ട്ട് പോലും ഉണ്ടായിരുന്നില്ല. കാര്‍പോര്‍ച്ചായിരുന്നു 8 വയസ്സ് വരെ അവളുടെ ടെന്നീസ് കോര്‍ട്ട്. അവളുടെ കളിയുടെ മികവ് കണ്ട് തനിക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി അവളുടെ അച്ഛന്‍ രണ്ടും കല്പിച്ചൊരു പലായനം നടത്തി. ബോംബുകള്‍ക്കും, മരണങ്ങള്‍ക്കും, അറ്റ്‌പോയ കൈകാലുകള്‍ക്കും, വെറുപ്പുകള്‍ക്കും നടുവില്‍ വശംകെട്ട് പോയ ഒരു കുടുംബത്തിന്റെ അതിജീവനയാത്രയായിരുന്നു അത്. ആ യാത്ര എത്തിനിന്നത്, വിഖ്യാതമായ ഒരു ടെന്നീസ് അക്കാദമിക്ക് മുന്നില്‍ ആയിരുന്നു. ക്രിസ് എവര്‍ട്, ആ്രേന്ദ അഗാസി പോലുള്ളവര്‍ ടെന്നീസ് പഠിച്ച അമേരിക്കയിലെ പ്രസിദ്ധമായ നിക്ക് ബെല്ലോട്ടോറി അക്കാദമിയില്‍. 1980 കളില്‍ വനിത ടെന്നീസ് സംഭവബഹുലമായിരുന്നു. മാര്‍ട്ടീന നവരത്‌ലോവ, സ്റ്റെഫി ഗ്രാഫ് എന്നിവര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചകാലം. 1989ല്‍ സ്റ്റെഫിയുടെ തേരോട്ടം തുടരുന്ന സമയത്താണ് ആ അഭയാര്‍ഥി ബാലികയുടെ ടെന്നീസിലേക്കുള്ള അരങ്ങേറ്റം. മാസങ്ങള്‍ക്ക് ശേഷം സാക്ഷാല്‍ ക്രിസ് എവെര്‍ട്‌നെ തേല്‍പിച്ച് ആദ്യ കിരീടം അവള്‍ സ്വന്തമാക്കി. 1990 ഫ്രഞ്ച് ഓപ്പണില്‍ സ്റ്റെഫിയെ തോല്‍പ്പിച്ചതോടെ വനിതാ ടെന്നീസിന്റെ പുതിയ റാണിയായി അവള്‍ അവരോധിക്കപ്പെട്ടു. മോണിക്ക സെലസ് സെലസ്. അവള്‍ അതീവ പ്രതിഭാശാലിയും കഠിനാധ്വാനിയുമായിരുന്നു. പരമ്പരാഗത ടെന്നീസ് ശൈലികള്‍ തകര്‍ത്തെറിഞ്ഞായിരുന്നു അവളുടെ വരവ്. 1991 മുതല്‍ 1993 വരെ മത്സരിച്ച 34 ടൂര്‍ണമെന്റുകളില്‍ 33 ലും അവര്‍ ഫൈനലില്‍ എത്തി. അതില്‍ 22 കിരീടങ്ങള്‍ നേടി. 9 ഗ്രാന്റഡ് സ്ലാമുകളില്‍ 8 ജേതാവ് ഈ ഇടംകൈ താരമായിരുന്നു. 55 കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവള്‍ തോറ്റത്. ഓരോ ഗെയിം കഴിയുമ്പോഴും ആ 16 കാരി തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ അശ്രാന്തപരിശ്രമം നടത്തിയിരുന്നു. നമുക്ക് ചെന്നേത്തണ്ട വഴികള്‍ കഠിനങ്ങളായിരിക്കാം, ആ വഴികളില്‍ ആധിപത്യം സ്ഥാപിച്ച് കടന്നുപോയര്‍ നിരവധി ഉണ്ടായിരിക്കാം, അവരുടെ ആ ആധിപത്യങ്ങളെ കണ്ട് ഭയപ്പെടാതെ, തന്നില്‍ വിശ്വസിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് ഈ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ട് യാത്ര തുടരാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം.

0 comments:
Post a Comment