Day 153

അയാള്‍ക്ക് നിരവധി ആരാധകരുണ്ടായിരുന്നു. അയാള്‍ വയലിന്‍ വായിക്കുമ്പോള്‍ ഒരു മാന്ത്രികലോകത്ത് എത്തിയത് പോലെയാണെന്നാണ് ആരാധകര്‍ പറയുക. പോളിയോ ബാധിതനായതിനാല്‍ കാലുകള്‍ ഇരുമ്പുചട്ടയില്‍ പൊതിഞ്ഞ് ഊന്നുവടിപിടിച്ചായിരുന്നു അദ്ദേഹം നടന്നിരുന്നത്. ഒരിക്കല്‍ കച്ചേരി നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ വയലിന്റെ ഒരു കമ്പി പൊട്ടി. പുതിയൊരു വയലിനില്‍ തന്റെ കച്ചേരി പൂര്‍ത്തിയാക്കുമെന്ന് കാണികള്‍ വിചാരിച്ചെങ്കിലും യാതൊരു ഭാവഭേദവും കൂടാതെ അദ്ദേഹം തന്റെ പൊട്ടിയ വയലിനില്‍ തന്നെ കച്ചേരി പൂര്‍ത്തിയാക്കി. പരിപാടി അവസാനിച്ചപ്പോള്‍ ആരാധകര്‍ ചോദിച്ചു: എങ്ങിനെയാണ് താങ്കള്‍ മൂന്ന് കമ്പികളുപയോഗിച്ച് കച്ചേരി നടത്തിയത്.. അദ്ദേഹം പറഞ്ഞു: എന്ത് അവശേഷിക്കുന്നോ അതില്‍ നിന്നും സംഗീതമുണര്‍ത്തുക എന്നതാണ് എന്റെ ദൗത്യം. അത് കച്ചേരിയിലായാലും ജീവിതത്തിലായാലും. പൂര്‍ണ്ണതകാത്തിരിക്കുന്നവരാണ് സമ്പൂര്‍ണ്ണ പരാജയമാകുന്നത്. ലഭിക്കുന്ന കഴിവുകള്‍ക്കും സാഹചര്യങ്ങള്‍ക്കും കുറവുകളുണ്ടോ എന്നതല്ല, പോരായ്മകളെ എങ്ങിനെ കുറ്റമറ്റതാക്കാം എന്നതാണ് ക്രിയാത്മക ചിന്ത. ഒന്നും ആര്‍ക്കും ജന്മനാ അതിന്റെ പൂര്‍ണ്ണതയില്‍ ലഭിക്കുന്നില്ല. അത് ജീവിതത്തിലൂടെ ഊതിക്കാച്ചി മിനുക്കി എടുക്കുന്നതാണ്. എല്ലാം ആവശ്യത്തിലധികം ഉള്ളവര്‍ ഒന്നും അവസാന തുള്ളിവരെ ഉപയോഗിക്കുകയോ, ശരിയായ ഉപയോഗം കണ്ടെത്തുകയോ ഇല്ല. ദൗര്‍ലഭ്യമുണ്ടെങ്കില്‍ പരമാവധി ഉപയോഗിക്കാന്‍ നാം ശ്രദ്ധിക്കും എന്നതാണ് പ്രത്യേകത. നമ്മുടെ ജീവിതത്തിലെ ഓരോ പ്രകടനങ്ങളും പ്രവൃത്തികളുമെല്ലാം ഒരു പ്രയാണമാണ്. അപൂര്‍ണ്ണതയില്‍ നിന്ന് പൂര്‍ണ്ണതയിലേക്കുളള പ്രയാണം - ശുഭദിനം.

0 comments:

Post a Comment