Day 168

ആ ഗവേഷകന്റെ സഹായിയായി നിന്ന് കൂടുതല്‍ പഠിക്കാനായി വന്നതാണ് അയാള്‍. എന്നാല്‍ അവിടെ വന്നപ്പോള്‍ മുതല്‍ കാര്യങ്ങളെ പഠിക്കാനല്ല, മറ്റുള്ള സഹായികളെ പഠിപ്പിക്കാനായിരുന്നു അയാള്‍ക്ക് ഉത്സാഹം.  അയാളുടെ ഈ സ്വഭാവത്തില്‍ മറ്റു ഗവേഷകര്‍ക്കെല്ലാം മുറുമുറുപ്പ് തുടങ്ങി.  ഒരു ദിവസം ഗവേഷകന്‍ അയാളെയും കൂട്ടി ഒരു കാട്ടിലേക്ക് പോയി.  അവിടെ ഒരു കിളിക്കൂട് കാണിച്ചുകൊടുത്തിട്ട് പറഞ്ഞു:  ഈ കൂടിന് ഒരു പ്രത്യേതയുണ്ട്.  ഇതിന് പുറത്തേക്ക് തുറക്കുന്ന വാതിലാണ് ഉള്ളത്.  പക്ഷേ, കിളിക്ക് അകത്തേക്കും കടക്കാം!  അയാള്‍ക്ക് ചിരിവന്നു.  ഇതാണോ ഇത്ര വലിയ കാര്യം.. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എന്താണ് ഗവേഷകന്‍ ഉദ്ദേശിച്ചത് എന്ന് അയാള്‍ക്ക് മനസ്സിലായി.  അന്നുമുതല്‍ അയാള്‍ പരമാവധി സമയം പഠിക്കാന്‍ വേണ്ടി ചിലവഴിച്ചു.  ചില മനുഷ്യര്‍ അങ്ങിനെയാണ്.  താന്‍ വലിയ സംഭവമാണെന്ന് കാണിക്കാന്‍ എപ്പോഴും മറ്റുള്ളവര്‍ക്കായി തന്റെ ചെറിയ അറിവുകള്‍ വലുതാക്കി കാണിച്ചു പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ആരില്‍ നിന്നും ഒന്നും തന്നെ സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ല.  അവരുടെ എല്ലാ പ്രവൃത്തിയിലും ഒരു താന്‍പോരിമ കാണാന്‍ സാധിക്കും.  അറിവ് സമ്പാദനത്തില്‍ നമുക്കും ആ കിളിക്കൂട് പോലെയാകാന്‍ ശ്രമിക്കാം.  പുറത്തേക്ക് മാത്രം തുറക്കാതെ, ഉള്ളിലേക്കും സ്വീകരിക്കാന്‍ ശീലിക്കാം - ശുഭദിനം.

0 comments:

Post a Comment