Day 186

അയാള്‍ക്ക് മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ എല്ലാ നല്ല പഴങ്ങളും കൊത്തിതിന്നുന്ന ഒരു പക്ഷിയെ അയാള്‍ കെണിയിലാക്കി.  തന്നെ തുറന്നുവിട്ടാല്‍ മൂന്ന് ജ്ഞാനപ്രബോധനങ്ങള്‍ നല്‍കാമെന്ന് പക്ഷി പറഞ്ഞു.  അയാള്‍ സമ്മതം മൂളി ആ പക്ഷിയെ തുറന്നുവിട്ടു.  തോട്ടക്കാരന്‍ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സ്ഥാനത്ത് ചെന്നിരുന്ന് ആ പക്ഷി പറഞ്ഞു:  തിരിച്ചെടുക്കാനാവാത്തതിനെ ഓര്‍ത്ത് ഖേദിക്കരുത്, അസാധ്യമായതില്‍ വിശ്വസിക്കരുത്, അപ്രാപ്യമായതിനെ തേടിപ്പോകരുത്.   അയാളെ നോക്കി ചിരിച്ചുകൊണ്ട് ഇതുകൂടി പറഞ്ഞു:  നിങ്ങള്‍ എന്നെ തുറന്നുവിട്ടാല്ലായിരുന്നുവെങ്കില്‍ ഒരു നാരങ്ങയുടെ അത്രയും വലുപ്പമുള്ള മുത്ത് എന്റെയുള്ളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടിയേനെ.. ഇത് കേട്ടതും അയാള്‍ ആ പക്ഷിയെ പിടിക്കാന്‍ മരത്തില്‍ കയറി.  പക്ഷി ആ മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നു. അയാള്‍ അവിടെയെത്തിയതും പക്ഷി പറന്നുപോവുകയും ആ ചില്ല ഒടിഞ്ഞ് അയാള്‍ താഴെ വീഴുകയും ചെയ്തു.  പക്ഷി അയാളോട് പറഞ്ഞു:  ജ്ഞാനം വിവേകികള്‍ക്ക് ഉള്ളതാണ്.   തിരിച്ചുകിട്ടാത്തിനെ ഓര്‍ത്ത് ഖേദിക്കരുതെന്ന് ഞാന്‍ പറഞ്ഞു.  പക്ഷേ, നിങ്ങള്‍ തുറന്നുവിട്ടയുടനെ എന്നെ തേടി വന്നു.  അസംഭവ്യമായതു വിശ്വസിക്കരുതെന്ന് പറഞ്ഞു, എന്നിട്ടും ഈ ഇത്തിരിപോന്നയെന്റെയുള്ളില്‍ ചെറുനാരങ്ങാ വലുപ്പത്തില്‍ ഒരു മുത്തുണ്ടെന്ന് നിങ്ങള്‍ വിശ്വസിച്ചു.  അപ്രാപ്യമായതിന്റെ പിന്നാലെ പോകരുതെന്ന് പറഞ്ഞിട്ടും ഒരു പക്ഷിയെപിടിക്കാന്‍ നിങ്ങള്‍ മരക്കൊമ്പില്‍ കയറി ഇത്രയും പറഞ്ഞ് ആ പക്ഷി പറന്നുപോയി... നമ്മളില്‍ പലരും ഇങ്ങനെയാണ്.. മറ്റുള്ളവര്‍ പറയുന്നതിന് പിന്നാലെപോയി സമയവും, പണവും നഷ്ടപ്പെടുത്തും. യുക്തിഭദ്രമാകട്ടെ ജീവിതം - ശുഭദിനം.

0 comments:

Post a Comment