Day 199

1964 ജൂണ്‍ മാസം പന്ത്രണ്ടാം തിയതി  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് നെല്‍സണ്‍ മണ്ടേല റോബന്‍ ദ്വീപില്‍ എത്തുന്നത്.  8 അടി നീളവും 7 അടിവീതിയും ഉള്ള ഒരു ചെറിയ സെല്ലിലാണ് അദ്ദേഹത്തെ ഇട്ടിരുന്നത്. 27 വര്‍ഷങ്ങള്‍ അദ്ദേഹം റോബന്‍ ദ്വീപിലെ ഏകാന്ത തടവുകാരനായിരുന്നു. പക്ഷേ സ്വാതന്ത്ര്യദാഹം ഒട്ടും ചോര്‍ന്നുപോകാതെ ഇക്കാലമത്രയും അദ്ദേഹം അവിടെ കഴിഞ്ഞു.  ഇതിനിടയില്‍ വിദൂരവിദ്യാഭ്യാസം വഴി നിയമബിരുദം നേടി.  1990 ല്‍ ജയില്‍ മോചിതനാകും വരെ അദ്ദേഹം തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു.   വര്‍ണ്ണവിവേചനത്തിനെതിരെയും സമാധാനത്തിനുമുള്ള ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ ജീവിതം.. കടുത്ത ഏകാന്തതയും പീഢനങ്ങളും നിര്‍മ്മിച്ച പരിതസ്ഥിതിയില്‍ നിന്നും ലോകത്തെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദുരന്തങ്ങള്‍ മാത്രല്ല, പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്... - ശുഭദിനം.

Day 198

1971 ലെ ക്രിസ്തുമസ്സ് രാത്രി.  ജൂലിയന്‍ കോയിപ്‌കെ സഞ്ചരിച്ച വിമാനം ഇടിമിന്നലേറ്റു തകര്‍ന്നു.  വിമാനം തകര്‍ന്നതിന് ശേഷവും അവള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല.  പെറുവിയന്‍ മഴക്കാടുകള്‍ക്ക് രണ്ട് മൈല്‍ മുകളില്‍ വിമാനത്തിലെ തന്റെ ഇരിപ്പിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ജൂലിയന്‍.  കാടിനുള്ളില്‍ തകര്‍ന്നുവീണ വിമാനത്തില്‍ അവള്‍മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. ഗുരുതരമായ പരിക്കുകള്‍ അവളെ ബാധിച്ചിരുന്നു. തകര്‍ന്ന വിമാനത്തില്‍ നിന്നും ലഭിച്ച ചോക്ലേറ്റുകള്‍ ആയിരുന്നു അവളുടെ ഭക്ഷണം. അത് കഴിച്ചുകൊണ്ട് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവള്‍ ശ്രമിച്ചു.  കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാടിനുള്ളില്‍ ഒരു ചെറിയ അരുവി കണ്ടെത്തിയത് വലിയ ആശ്വാസമായി.  പക്ഷേ, കാട്ടിനുള്ളിലെ മറ്റൊരു പ്രതിസന്ധി പ്രാണികളായിരുന്നു.  അവസാനം ഒന്‍പതാം ദിവസം മരം മുറിക്കുന്ന തൊഴിലാളികള്‍ അവളെ കണ്ടെത്തുകയായിരുന്നു.   ജീവിതവും മരണവുമായി പോരടിച്ച  9 ദിവസങ്ങള്‍, വിഖ്യാത സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ വിംഗ്‌സ് ഓഫ് ഹോപ്പ് എന്ന ഡോക്യുമെന്ററി ജൂലിയന്‍ കോയിപ്‌കെയുടെ അതിജീവനത്തിന്റെ കഥയായിരുന്നു.  ഏത് പ്രതിസന്ധയിലും ഉള്ളില്‍ എരിയുന്ന ആത്മവിശ്വാസത്തെ കെടാതെ നോക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.

Day 197

അന്ന് ഒന്നാം ക്ലാസ്സില്‍ ടീച്ചര്‍ കണക്കാണ് എടുത്തത്. ടീച്ചര്‍ ഒരാളോട് ചോദിച്ചു ഞാന്‍ ആദ്യം മോന് ഒരു ആപ്പിള്‍ പിന്നെ ഒരു ആപ്പിള്‍ പിന്നെ ഒരു ആപ്പിളും തന്നും ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ട്? അവന്‍ പറഞ്ഞു: നാല്. ടീച്ചര്‍ ചോദ്യം ഒന്ന് മാറ്റി. അവന് ഇഷ്ടപ്പെട്ട മാങ്ങ അവിടെ ചേര്‍ത്തു. ഞാന്‍ മോന് ഒരു മാങ്ങ, പിന്നെ ഒരു മാങ്ങ, വീണ്ടും ഒരു മാങ്ങയും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര മാങ്ങയുണ്ട്? കുട്ടി ഉത്തരം പറഞ്ഞു: മൂന്ന്. തന്റെ തന്ത്രം വിജയിച്ച സന്തോഷത്തില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു: ഞാന്‍ മോന്റെ കയ്യില്‍ ആദ്യം ഒരു ആപ്പിള്‍,. പിന്നെ വീണ്ടും ഒരു ആപ്പിള്‍, പിന്നെ വീണ്ടും ഒരു ആപ്പിള്‍കൂടി തന്നു ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിളുണ്ട്? അവന്‍ ഉത്തരം പറഞ്ഞു: നാല്. ഇത്തവണ ടീച്ചര്‍ക്ക് ദേഷ്യം വന്നു. അതെങ്ങിനെ നാലാകും? ടീച്ചര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ ബാഗില്‍ ഒരു ആപ്പിളുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ വിചാരിക്കുന്നതാണ് ശരിയുത്തരം എന്ന് വാശിപിടക്കരുത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ മാത്രമേ ഉണ്ടാകൂ. ശരിയും തെറ്റും ചോദിക്കുന്നവരുടേയും പറയുന്നവരുടേയും ചിന്താഗതിക്കും പരിസ്ഥിതിക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരാള്‍ പഠിച്ചിട്ടുള്ള ഉത്തരങ്ങളും പ്രതീക്ഷിക്കുന്ന മറുപടിയും മറ്റൊരാള്‍ നല്‍കണമെന്ന് വാശിപിടിച്ചാല്‍ അത് പരീക്ഷാ പേപ്പറില്‍ മാത്രമേ കാണൂ. ജീവിതത്തില്‍ സമവാക്യങ്ങള്‍പോലും മാറിമറിയും. ഒരു ഉത്തരവും കിട്ടാത്ത സമയവും ഉണ്ടാകും. ഒരേ ചോദ്യത്തിന് പല ഉത്തരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ പറഞ്ഞവരുടെ അറിവിലും അനുഭവത്തിലും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച് നമ്മുടെ ഇടപെടലിലും മാറ്റമുണ്ടാകണം. അത്തരം ഇടപെടലുകളാണ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക. - ശുഭദിനം.

Day 196

അയാള്‍ പ്രസിദ്ധനായ ഒരു സംഗീതജ്ഞായിരുന്നു. ഒരിക്കല്‍ വളരെ വിഷാദവാനായിരുന്ന അയാള്‍ വളരെ അലസമായി പിയാനോ വായിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്വരത്തില്‍ വിരല്‍ മുട്ടി. തന്റെ ഇത്രയും കാലത്തെ സംഗീതതപസ്യയില്‍ അദ്ദേഹം കാത്തിരുന്ന സ്വരമായിരുന്നു അത്. പിയാനോയില്‍ ആ സ്വരം കേള്‍ക്കാന്‍ വീണ്ടും വീണ്ടും അദ്ദേഹം ശ്രമിച്ചെങ്കിലും അതയാള്‍ക്ക് കണ്ടെത്താനായില്ല. അതേ ലയം വീണ്ടും സൃഷ്ടിക്കാന്‍ സാധിച്ചില്ല. മാസങ്ങളും വര്‍ഷങ്ങളും അയാള്‍ ആ ലയത്തിനായി പരിശ്രമിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. അങ്ങനെ ആ പരിശ്രമം അവിടെ ഉപേക്ഷിക്കപ്പെട്ടു. പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം അലസമായി പിയാനോ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആ സ്വരം മടങ്ങി വന്നു! അന്ന് അയാള്‍ക്ക് ഒരു രഹസ്യം മനസ്സിലായി.. അതീതമായത് നമ്മളിലേക്ക് വരുന്നത്, നമ്മള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴല്ല, കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴല്ല. അത് ഒരു അത്ഭുതമായി കടന്നുവരുന്നെന്ന് മാത്രം. നമ്മളില്‍ നമ്മളെ അര്‍പ്പിച്ച്, നമുക്ക് പരിശ്രമങ്ങളെ പൂര്‍ണ്ണമായി വിനിയോഗിക്കുക.. നമ്മളെ അത്ഭുതപ്പെടുത്തുന്ന ഫലം നമ്മെ തേടി വരിക തന്നെ ചെയ്യും - ശുഭദിനം.

Day 195

അതൊരു ആഡംബരക്കപ്പലായിരുന്നു. അതിലെ ഏറ്റവും താഴ്ന്ന ക്ലാസ്സിലാണ് ആ അച്ഛനും അമ്മയും രണ്ടുമക്കളും യാത്രചെയ്തിരുന്നത്. തന്റെ കുടുംബത്തിന്റെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ആ കപ്പലില്‍ യാത്ര ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ഒരുപാട്കാലത്തെ സമ്പാദ്യം ചേര്‍ത്തുവെച്ചാണ് അവര്‍ ആ യാത്ര നടത്തിയിരുന്നത്. ആ കുടുംബത്തിലെ ഇളയകുട്ടി കപ്പല്‍ മുഴുവന്‍ ഓടിനടന്ന് കാണുമായിരുന്നു. ഉയര്‍ന്ന ക്ലാസ്സുകാരുടെ സെക്ഷനിലെ ബേക്കറിയാണ് അവനെ കൂടുതല്‍ ആകര്‍ഷിച്ചത്. അവിടെ ഒരു വിശേഷപ്പെട്ട കേക്ക് അവന് ഒരുപാട് ഇഷ്ടമായി. 4 ഡോളറായിരുന്നു അതിന്റെ വില. അവന്‍ തന്റെ അച്ഛനോട് കേക്ക് ആവശ്യപ്പെട്ടു. പക്ഷേ, അയാളുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. കപ്പല്‍യാത്രയുടെ അവസാനദിവസം അച്ഛന്‍ അവന് നാലു ഡോളര്‍ സംഘടിപ്പിച്ചു കൊടുത്തു. അവന്‍ സന്തോഷത്തോടെ ബേക്കറിയിലെത്തി. പക്ഷേ, അപ്പോഴാണ് അറിയുന്നത് ആ കേക്കിന് അര ഡോളര്‍ ടാക്‌സ് കൂടി ഉണ്ടെന്ന്. അവന്‍ സങ്കടത്തോടെ അവിടെയുള്ള ഒരു കസേരയില്‍ പോയിരുന്നു. ഇതെല്ലാം ആ ബേക്കറിയുടെ മുതലാളി കാണുന്നുണ്ടായിരുന്നു. അയാള്‍ അവന് ആ കേക്ക് വെറുതെ നല്‍കാം എന്ന് പറഞ്ഞു. പക്ഷേ, അവന്‍ സമ്മതിച്ചില്ല. എങ്കില്‍ ആ കേക്കിന് മുകളിലുള്ള ചെറിയെടുത്തിട്ട് നാല് ഡോളറിന് ആ കേക്ക് നല്‍കാം എന്ന് അയാള്‍ പറഞ്ഞു. ആ കേക്ക് മൊത്തമായാണ് താന്‍ ആഗ്രഹിച്ചത്, ചെറിയില്ലാതെ ആ കേക്ക് തനിക്ക് വേണ്ട എന്നായി അവന്‍. അവന്‍ അയാളോട് മറ്റോരു കാര്യം ചോദിച്ചു. തനിക്ക് ഇവിടെ കുറച്ച് നേരത്തേക്ക് എന്തെങ്കിലും ജോലി തരുമോ എന്ന്.. അയാള്‍ സമ്മതിച്ചു. അങ്ങനെ രണ്ട് മണിക്കൂര്‍ അവന്‍ ആ ബേക്കറിയില്‍ അവനാകുന്ന രീതിയിലുള്ള ജോലി ചെയ്തു. അയാള്‍ അവന് പത്ത് ഡോളര്‍ നല്‍കി. താന്‍ അധ്വാനിച്ച് നേടിയ തുകയില്‍ നിന്ന് രണ്ട് കഷ്ണം കേക്കുമായി അവന്‍ തന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക് പോയി.. ആഗ്രഹങ്ങള്‍ നമുക്കുമുണ്ടാകും. ആ ആഗ്രഹത്തിലേക്കുളള യാത്രയ്ക്കിടെ പല തടസ്സങ്ങളും വന്നുചേരാം.. പക്ഷേ, ആ തടസ്സങ്ങളില്‍ മനം മടുക്കാതെ , തന്റെ സ്വപ്നങ്ങളിലേക്ക് .. ആഗ്രഹങ്ങളിലേക്ക് നടന്നടുക്കുക. സ്വപ്നം കൈപ്പിടിയിലൊതുക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി നമുക്കും അനുഭവഭേദ്യമാകട്ടെ - ശുഭദിനം.

Day 194

വിവാഹജീവിതത്തിന്റെ ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ അവര്‍ മാതൃകാദമ്പതികളായിരുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളും വഴക്കുകളുമായി. അവര്‍ കുറച്ചുനാള്‍ പിരിഞ്ഞും താമസിച്ചു. എങ്കിലും ആ വര്‍ഷത്തെ വിവാഹവാര്‍ഷികത്തിന് അയാള്‍ ഒരു കെട്ട് പൂക്കളുമായി തന്റെ ഭാര്യയുടെ അടുത്തെത്തി. പിണക്കം മറന്ന് അവര്‍ അത് സന്തോഷത്തോടെ സ്വീകരിച്ചു. അവള്‍ തന്നെ ഉണ്ടാക്കിയ കേക്കെടുത്ത് അലങ്കരിക്കുന്ന സമയത്ത് ഒരു ഫോണ്‍വന്നു. ഫോണെടുത്തപ്പോള്‍ മറുവശത്ത് ഒരു പോലീസുകാരന്‍ ആയിരുന്നു. അയാള്‍ പറഞ്ഞു: നിങ്ങളുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിയിക്കാനാണ് ഞാന്‍ വിളിക്കുന്നത്. വാര്‍ത്ത് അവര്‍ നിഷേധിച്ചു. തന്റെ ഭര്‍ത്താവ് തന്റെ കൂടെയുണ്ടെന്ന് അവള്‍ പറഞ്ഞു. പോലീസുകാരന്‍ പറഞ്ഞു: ഇന്ന് വൈകുന്നേരമുണ്ടായ ഒരു വാഹനാപകടത്തില്‍ നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. അയാളുടെ പേഴ്‌സില്‍ നിന്നും കിട്ടിയ നമ്പറില്‍ നിന്നാണ് ഞാന്‍ നിങ്ങളെ വിളിക്കുന്നത്. പൂക്കളുമായി വന്ന ഭര്‍ത്താവ് തന്റെ തോന്നലായിരുന്നോ എന്ന് ഒരുനമിഷം അവര്‍ ശങ്കിച്ചു. അവര്‍ നിലവിളിച്ചു. ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ എല്ലാ പിണക്കങ്ങളും പരിഹരിക്കാനാകുമായിരുന്നുവെന്ന് അവര്‍ അപ്പോള്‍ ഓര്‍ത്തു. അപ്പോഴാണ് കുളിമുറയില്‍ നിന്ന് ഭര്‍ത്താവിന്റെ ശബ്ദം വന്നത്: നിന്നോട് ഒരു കാര്യം ഞാന്‍ പറയാന്‍ മറന്നു.. എന്റെ പേഴ്‌സ് ഇന്ന് നഷ്ടപ്പെട്ടു.. ജീവിതത്തില്‍ രണ്ടാം ജന്മം മാത്രമല്ല, രണ്ടാമതൊരു അവസരം പോലും അസാധ്യമോ അപൂര്‍വ്വമോ ആകും. ഒരിക്കല്‍ മാത്രമേ ലഭിക്കൂ എന്നറിയുന്ന എല്ലാ കാര്യങ്ങളേയും കരുതലോടെയും ജാഗ്രതയോടെയും സമീപിച്ചെങ്കില്‍ എല്ലാവസ്തുക്കള്‍ക്കും സംഭവങ്ങള്‍ക്കും അവയര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചേനെ. കൂടെയുള്ളപ്പോള്‍ അവഗണിക്കുകയും നഷ്ടപ്പെടുമ്പോള്‍ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന കാപട്യം കുറ്റബോധം മാത്രമേ സൃഷ്ടിക്കൂ. എല്ലാം നൈമിഷികമാണെന്നും എന്തും എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്നുമുള്ള ബോധം എല്ലാവര്‍ക്കുമുണ്ടെങ്കിലും പലപ്പോഴും നാം അത് മറന്നുപോകുന്നു.. ജീവിതത്തില്‍ രണ്ടാമതൊരവസരം അപ്രതീക്ഷിതമായിരിക്കാം .. അത് എല്ലാവര്‍ക്കും ലഭിക്കണമെന്നുമില്ല.. ആനന്ദപൂര്‍ണ്ണമാകട്ടെ നമ്മുടെ ജീവിതം - ശുഭദിനം.

Day 193

തന്റെ മകള്‍ കുറച്ച് ദിവസങ്ങളായി ആകെ ദുഃഖിതയായിരിക്കുന്നത് കണ്ട അച്ഛന്‍ അവളോട് കാരണമാരാഞ്ഞു. ജോലിയിലെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ അവള്‍ക്ക് പറയാനുണ്ടായിരുന്നു. അച്ഛന്‍ അവളെ അടുക്കളയിലേക്ക് വിളിച്ചു. അവിടെ ഒരേ പോലത്തെ മൂന്ന് അടുപ്പുകളില്‍ ഒരേ അളവില്‍ ഒരേ പാത്രങ്ങളില്‍ വെള്ളം വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങും, ഒരു പാത്രത്തില്‍ മുട്ടയും ഒരു പാത്രത്തില്‍ കാപ്പിപൊടിയും ഇടാന്‍ ആവശ്യപ്പെട്ടു. മൂന്ന് പാത്രത്തിലെ വെള്ളവും തിളച്ചു. പാത്രത്തിലെ ഓരോന്നിനേയും സസൂക്ഷ്മം നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഉരുളക്കിഴങ്ങ് കൂടുതല്‍ സോഫ്റ്റായി മാറി. മുട്ട കൂടുതല്‍ കട്ടിയായി. കാപ്പിപ്പൊടിയാകെട്ടെ ആ വെള്ളത്തിന്റെ നിറത്തെയും മണത്തേയും തന്നെ മാറ്റി രുചികരമായ കാപ്പിയായി മാറി. അച്ഛന്‍ മകളോട് പറഞ്ഞു: ഈ മൂന്ന് വസ്തുക്കള്‍ക്കും ഒരേ അളവില്‍ വെള്ളവും ചൂടും നല്‍കി. എന്നിട്ടും അവ മൂന്ന് രീതിയിലാണ് മാറിയത്. പ്രശ്‌നങ്ങള്‍ ജീവിത്തില്‍ കടന്നുവരുമ്പോള്‍ നാം ഉരുളക്കിഴങ്ങ് പോലെ പൊടിഞ്ഞുപോകരുത്. മുട്ടയെപ്പോലെ കഠിനമാകണം, അതുപോലെ കാപ്പിയെപ്പോലെ ആ പ്രശ്‌നങ്ങളെ തന്നെ ആകെ മാറ്റി നമുക്ക് അനുകൂലമാക്കി മാറ്റണം. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ നാം അതിനെ എങ്ങിനെ നേരിടുന്നു എന്നതാണ് തുടര്‍ന്നുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. കാപ്പിയെ പോലെ പ്രശ്‌നങ്ങളെ നമുക്ക് അനുകൂലമാക്കി മാറ്റാന്‍ സാധിച്ചില്ലെങ്കിലും ഉരുളക്കിഴങ്ങ് പോലെ പൊടിഞ്ഞുപോകാതിരിക്കാന്‍ ശ്രമിക്കാം - ശുഭദിനം.

Day 192

ഒരിക്കല്‍ ബുദ്ധശിഷ്യന്‍ ആശ്രമത്തിലേക്ക് സഹപാഠികളുമൊത്ത് വരുന്നതിനിടെ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അവര്‍ തന്റെ വീട്ടിലേക്ക് അയാളെ ക്ഷണിച്ചു. കുറച്ചുനാള്‍ താമസിച്ച് തിരികെ വരാമെന്നും പറഞ്ഞു. താന്‍ ഗുരുവിനോട് ചോദിച്ച് മറുപടിതരാമെന്ന് പറഞ്ഞ് അയാള്‍ ബുദ്ധന്റെ അടുത്തെത്തി വിവരം പറഞ്ഞു. ബുദ്ധന്‍ ശിഷ്യന് അനുവാദം കൊടുത്തു. ഇത് കേട്ട് മറ്റു ശിഷ്യന്മാരെല്ലാം ആ തീരുമാനത്തെ എതിര്‍ക്കാന്‍ തുടങ്ങി. അയാള്‍ സന്യാസം ഉപേക്ഷിക്കുമെന്നുവരെ അവര്‍ പ്രവചിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ തിരിച്ചെത്തി. കൂടെ ആ സ്ത്രീയുമുണ്ടായിരുന്നു. അവള്‍ പറഞ്ഞു: ഇദ്ദേഹത്തെ സ്വന്തമാക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. എന്റെ സ്വത്തുക്കള്‍ ആശ്രമത്തിന് നല്‍കുന്നു. ഇനി തുടര്‍ന്നുളള ജീവിതം ആശ്രമവാസിയായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ബുദ്ധന്‍ അവരെ തന്റെ ശിഷ്യയായി സ്വീകരിച്ചു.. സ്വന്തം ന്യൂനതകളെ മറയ്ക്കാനുള്ള സൂത്രം അവ മറ്റുള്ളവരില്‍ ആരോപിക്കുക എന്നതാണ്. എല്ലാവരും അവനവന്റെ സാമര്‍ത്ഥ്യത്തിലൂടെയും ബലഹീനതയിലൂടെയുമാണ് കടന്നുപോകുന്നത്. വേറൊരാള്‍ക്കും അതിന്റെ ആഴമോ പരപ്പോ അളക്കാനാകില്ല. നിലവിലുള്ള പൊതുധാരണകളുടേയും സ്വന്തം അനുഭവങ്ങളുടേയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നടത്തുന്ന ഒരു നീരീക്ഷണവും യാഥാര്‍ത്ഥ്യമാകില്ല. ആരും മറ്റൊരാളുടെ അതേ മനോഭാവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ജീവിക്കുന്നില്ല. അപരനെ വിധിക്കുന്നതിന് മുമ്പ് നമുക്ക് ഇവയെല്ലാം ഓര്‍മ്മിക്കാം - ശുഭദിനം.

Day 191

അയാളുടെ കണ്ണിന് അസഹ്യമായ വേദനയായിരുന്നു. നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും വേദനക്ക് കുറവുണ്ടായതേയില്ല. അപ്പോഴാണ് അറിഞ്ഞത്, അടുത്തുളള ഗ്രാമത്തില്‍ ഒരു വൈദ്യനുണ്ടെന്നും അദ്ദേഹം മാറ്റാത്ത അസുഖങ്ങളില്ല എന്നും. അയാള്‍ ആ വൈദ്യനെ ചെന്നുകണ്ടു. ചികിത്സയുടെ ആദ്യപടിയായി പച്ചനിറത്തിലേക്ക് മാത്രം നോക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അയാള്‍ തിരികെ വീട്ടിലെത്തി. തന്റെ കാഴ്ചയെത്തുന്നിടത്തെല്ലാം പച്ചനിറം അടിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് വൈദ്യന്‍ വീട്ടിലെത്തിയപ്പോള്‍ അതിശയിച്ചുപോയി. വീടും അതിനകത്തുള്ള എല്ലാ വസ്തുക്കളും പച്ച നിറം. ഇവിടം നിറയെ പച്ചനിറമാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: അങ്ങല്ലേ, ഞാന്‍ നോക്കുന്ന ഭാഗം മുഴുവന്‍ പച്ചനിറം വേണമെന്ന് പറഞ്ഞത്? അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് വൈദ്യന്‍ തുടര്‍ന്നു: ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്ക് പച്ചനിറം ആക്കാന്‍ സാധിക്കുമോ? വെറും ഒരു പച്ചക്കണ്ണട വാങ്ങി വെച്ചാല്‍ പോരേ... ആ കണ്ണടക്കുപകരം ഇത്രയും പണം ചിലവാക്കി പച്ചനിറം ആക്കേണ്ടതുണ്ടോ? വൈദ്യന്‍ തുടര്‍ന്നു: ഈ ലോകമോ ലോകത്തിന്റെ രൂപമോ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് വിഢ്ഢിത്തമാണ്. പകരം സ്വയം മാറാന്‍ ശ്രമിക്കുക. കാഴ്ചപ്പാടാണ് മാറ്റേണ്ടത്.. നമ്മുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ തെളിഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം - ശുഭദിനം.

Day 190

അയാള്‍ തന്റെ നാലുമക്കളില്‍ നിന്ന് അനന്തരാവകാശിയെ കണ്ടെത്താന്‍ തീരുമാനിച്ചു. അതിനായി ഒരു പരീക്ഷണം നടത്തി. നാലുമക്കള്‍ക്കും ഒരോ കുട്ട ഗോതമ്പ് അയാള്‍ നല്‍കി. നാലുവര്‍ഷം കഴിഞ്ഞ് താന്‍ തിരിച്ചുവരുമ്പോള്‍ ഇത് തിരിച്ചേല്‍പ്പിക്കണമെന്നും പറഞ്ഞു. അച്ഛനു ബുദ്ധിഭ്രമം സംഭവിച്ചതാണെന്ന് കരുതി ഒന്നാമന്‍ അവ എറിഞ്ഞുകളഞ്ഞു. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ടാമന്‍ അത് പാകം ചെയ്തു. മൂന്നാമന്‍ അതൊരു മുറിയില്‍ സൂക്ഷിച്ചു. നാലാമന്‍ അതെടുത്ത് പാടത്ത് വിതച്ചു. പലതവണ കൃഷിചെയ്തു വിളവെടുത്തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നുപേര്‍ക്ക് നല്‍കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, നാലാമന്‍ നൂറ് ചാക്ക് ഗോതമ്പ് അച്ഛന് തിരിച്ചു നല്‍കി. അയാള്‍ അവനെ തന്റെ അനന്തരാവകാശിയാക്കി. വിത അറിയാത്തവന് വിത്ത് ഒരു ബാധ്യതയാണ്. അവരില്‍ നിന്ന് അര്‍ഹിക്കുന്ന ബഹുമാനം ഒരു ധാന്യമണിക്കും കിട്ടില്ല. വളരാനും വിളവാകാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും ഉപയോഗിക്കുന്ന വസ്തുക്കളെയും ക്രിയാത്മകമായി കൈകാര്യം ചെയ്യാനറിയാത്തവന്‍ സ്വന്തം ജീവിതവും അന്യന്റെ ജീവിതവും പ്രയോജനരഹിതമാക്കും. ഒരാള്‍ എന്തൊക്കെ തള്ളിക്കളയുന്നു എന്നുപരിശോധിച്ചാല്‍ അയാളുടെ മനോഭാവവും അധ്വാനശീലവും പിടികിട്ടും. കറപറ്റാതെയും ചെളിപുരളാതെയും ജീവിച്ചതുകൊണ്ട് മാത്രം ജീവിതം ശ്രേഷ്ഠമാകില്ല. എന്ത് ഉത്പാദിപ്പിച്ചു? അത് എത്ര പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നതെല്ലാം അളവുകോലിന്റെ മാനദ്ണ്ഢങ്ങളാണ്.. നമ്മുടെ ജീവിതം അളക്കുമ്പോള്‍ ഈ മാനദ്ണ്ഢങ്ങള്‍ പാലിക്കപ്പെട്ടിരുന്നു എന്ന് ഉറപ്പുവരുത്താന്‍ നമുക്കാകട്ടെ - ശുഭദിനം.

Day 189

ഗുരു താന്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ ഒരു പ്രഭാഷണം നടത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു.  ഗുരുവിന്റെ സഹപാഠിയായിരുന്ന കള്ളനും അവിടെയെത്തി.  അതിമനോഹരമായ പ്രഭാഷണത്തിന് ശേഷം തന്റെ നാട്ടില്‍ ഒരു ആശുപത്രി പണിയാനുള്ള ആഗ്രഹം ഗുരു പ്രകടിപ്പിച്ചു.  അതിനുളള സംഭാവനയും അദ്ദേഹം ചോദിച്ചു.  ഗുരുവിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കള്ളന്‍ പതിനായിരം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചു.  എല്ലാവരും പണം നല്‍കുന്നത് കണ്ടപ്പോള്‍ രൂപ തിരിച്ചു തന്റെ പോക്കറ്റില്‍ തന്നെ വെച്ചു.  ആള്‍ക്കൂട്ടം പിരിഞ്ഞപ്പോള്‍ കള്ളന്‍ ഗുരുവിനെ സ്വയം പരിചയപ്പെടുത്തി. ഗുരുവിന്റെ പ്രഭാഷണത്തെ പുകഴ്ത്തി. അപ്പോള്‍ ഗുരു ചോദിച്ചു: നീ എത്ര രൂപ സംഭാവന നല്‍കി?  കള്ളന്‍ പറഞ്ഞു:  ഒന്നും നല്‍കിയില്ല.  അപ്പോള്‍ എന്റെ പ്രസംഗം കൊണ്ട് എന്ത് പ്രയോജനം?  ഗുരു ചോദിച്ചു.  കള്ളന്‍ പറഞ്ഞു:  പിരിവിനിടയില്‍ കറന്റ് പോയപ്പോള്‍ ബക്കറ്റ് എന്റെ കയ്യിലായിരുന്നു.  ആ പണത്തില്‍ നിന്നും കുറച്ചെടുത്താലോ എന്നാണ് ആദ്യം ആലോചിച്ചത്.  പിന്നീട് ഞാന്‍ അത് വേണ്ടെന്ന് വെച്ചു.  അതായിരുന്നു അങ്ങയുടെ പ്രസംഗത്തിന്റെ മഹത്വം.. ഗുരു അയാളെ ആലിംഗനം ചെയ്തു.    ഒരു സത്കര്‍മ്മവും പാഴാകില്ല.   എല്ലാം അവ പോകേണ്ടയിടങ്ങളൂടെ സഞ്ചരിച്ച് എത്തേണ്ടയിടങ്ങളില്‍ കൃത്യമായി എത്തിച്ചേരും.     ആളുകളെ സ്വയം നവീകരണത്തിന്റെ പാതയിലൂടെ നടക്കാന്‍ അനുവദിച്ചാല്‍ അവര്‍ക്കാവശ്യമായ മാറ്റങ്ങള്‍ അവര്‍ സ്വയം വരുത്തും. ഒരു മാറ്റവുമില്ലാതെ നിശ്ചലമായി തുടരുന്ന ആരുമുണ്ടാകില്ല.  ചിലരുടെ മാറ്റങ്ങള്‍ അളവുകോലുകളേക്കാള്‍ ചെറുതായിരിക്കും.  ചിലരുടേത് അദൃശ്യമായിരിക്കും. മറ്റാര്‍ക്കും മനസ്സിലാകാത്ത മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നവരുണ്ട്.  തങ്ങള്‍ വരുത്തുന്ന ചെറിയൊരു പുരോഗതിയുടെ പേരില്‍ ഓരോരുത്തരും അംഗീകരിക്കപ്പെടാന്‍ തുടങ്ങിയാല്‍ എല്ലാവരും അവനനവന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടും.  നന്മകള്‍ക്ക് ഒരിക്കലും വഴിതെറ്റില്ല - ശുഭദിനം.

Day 188

രാജാവിന് ആ യുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടു. എങ്കിലും ആ യുദ്ധം അദ്ദേഹം വിജയിച്ചു. കാലം കടന്നുപോയി. അദ്ദേഹത്തിന്റെ ഭരണം ആ രാജ്യത്തിന്റെ സുവര്‍ണ്ണകാലമായി എഴുതപ്പെട്ടു. ഒരിക്കല്‍ തന്റെ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതുപോല തന്റെയും മനോഹരമായ ഒരു ചിത്രം വരപ്പിക്കണം എന്ന് രാജാവിന് തോന്നി. അതിനായി രാജ്യത്തെ ചിത്രകാരന്മാരെയെല്ലാം വിവരം അറിയിച്ചു. ചിത്രകാരന്മാര്‍ ചിത്രം വരച്ചെങ്കിലും അദ്ദേഹത്തിന്റെ വികൃതമായ കണ്ണ് കൂടി വരയക്കുമ്പോള്‍ ചിത്രത്തിന് ഒട്ടും ഭംഗിയില്ലാതായി. നിരവധി പേര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്മാറി. ചിത്രം വരച്ചവരെല്ലാം അദ്ദേഹത്തിന്റെ കോപത്തിന് പാത്രമാവുകയും ചെയ്തു. അയല്‍ രാജ്യത്തെ ഒരു ചിത്രകാരന്‍ രാജാവിനെ കാണാന്‍ തീരുമാനിച്ചു. പക്ഷേ, ഇതറിഞ്ഞ എല്ലാവരും അയാളെ നിരുത്സാഹപ്പെടുത്തി. രാജാവിന്റെ കോപത്തിന് ഇരയാകരുതെന്ന് എല്ലാവരും ഉപദേശിച്ചു. പക്ഷേ അയാള്‍ രാജാവിന്റെ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചു. ചിത്രം പൂര്‍ത്തിയായപ്പോള്‍ രാജാവും പരിവാരങ്ങളും മറ്റ് ചിത്രകാരന്മാരുമെല്ലാം അവിടെയത്തി. ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് കുതിരപ്പുറത്തിരുന്ന് ഒരു കണ്ണ് അടച്ചുപിടിച്ചു അമ്പും വില്ലും ഉപയോഗിച്ച് ഉന്നം പിടിക്കുന്ന ചിത്രം... വൈകൃതമുള്ള കണ്ണ് അടച്ചുപിടിച്ചിരുന്നത് കൊണ്ട് തന്നെ ആ ചിത്രം അതിമനോഹരമായിരുന്നു എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. ആ പരിഹാരം കണ്ടെത്താനുളള ശ്രമങ്ങള്‍ പാതിവഴിയിലുപേക്ഷിക്കാതെ പൂര്‍ണ്ണതയിലെത്തിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

Day 187

ആ മാധ്യമപ്രവര്‍ത്തകന്‍ ദൈവത്തെ ഇന്റര്‍വ്യൂചെയ്യുന്നതായി അന്ന് രാത്രി സ്വപ്നം കണ്ടു. അയാള്‍ ആദ്യചോദ്യം ചോദിച്ചു: മനുഷ്യരാശിയെക്കുറിച്ച് അങ്ങയെ ഏറ്റവും അതിശയപ്പെടുത്തിയത് എന്താണ്? ദൈവം പറഞ്ഞുതുടങ്ങി: ചെറുപ്പത്തില്‍ അവര്‍ വളരാന്‍ തിരക്ക് കൂട്ടുന്നു. പക്ഷേ, മുതിര്‍ന്നുകഴിഞ്ഞാല്‍ വീണ്ടും കുട്ടികളാകാന്‍ ആഗ്രഹിക്കുന്നു. പണം ഉണ്ടാക്കാന്‍ ആരോഗ്യം നശിപ്പിച്ചും പണിയെടുക്കുന്നു. പിന്നീട് അതേ ആരോഗ്യം തിരച്ചുകിട്ടാന്‍ അതെ പണം മുടക്കുന്നു. ഭാവിയെകുറിച്ച് എപ്പോഴും ഉത്കണ്ഠാകുലരായി വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ മറക്കുന്നു. മാത്രമല്ല, കഴിഞ്ഞുപോയവയെ കുറിച്ച് ഓര്‍ത്ത് വര്‍ത്തമാനകാലം വെറുതെ കളയുന്നു. പിന്നീട് അയാള്‍ അടുത്ത ചോദ്യം ചോദിച്ചു. മാതാപിതാക്കള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ട പാഠമെന്താണ്? ദൈവം പറഞ്ഞു: കുട്ടികളോട് മറ്റുളളവരെ സ്‌നേഹിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കാതെ, നിങ്ങളിലൂടെ അവര്‍ തനിയെ എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിക്കണം. നിങ്ങളാണ് അവര്‍ക്ക് മാതൃകയാകേണ്ടത്. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് പഠിപ്പിക്കണം, പലര്‍ക്കും പലകഴിവാണ്. അവരെ ക്ഷമിക്കാന്‍ പഠിപ്പിക്കാതെ, സ്വയം ക്ഷമിച്ചുകൊണ്ട് പരിശീലിച്ചു വളരാന്‍ വിടുക, സ്‌നേഹിക്കുന്നവരെ മുറിപ്പെടുത്താന്‍ വളരെ കുറച്ച് സമയം മതി.. പക്ഷേ, ആ മുറിവുണങ്ങാന്‍ കാലങ്ങള്‍ വേണ്ടിവന്നേക്കാം എന്ന് അവരെ പഠിപ്പിക്കുക, ഒന്നുകൂടി, രണ്ടു വ്യക്തികള്‍ ഒരേ കാര്യങ്ങള്‍ കാണുന്നത് രണ്ടുതരത്തിലായിരിക്കുമെന്നും അവരെ പഠിപ്പിക്കുക. ദൈവം പറഞ്ഞു നിര്‍ത്തി.. തലമുറകള്‍ മാറിവരും, ജീവിത സാഹചര്യങ്ങളും... ജീവിച്ചു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ ജീവിക്കാന്‍ മറന്നുപോകാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.